Friday, May 22, 2020

ഞാൻ വീണ്ടും വന്നു, ഈ കോവിഡ് കാലത്ത്....

Wednesday, April 27, 2011

ഹിന്റ്സ് & ടിപ്സ്

TIPS

ROOT CREATION

APPLICATION – ACCESSORIES – TERMINAL – sudo passwd – ENTER – ENTER USER PASSWORD – ENTER – ENTER NEW UNIX PASSWORD – RETYPE PASSWORD – ENTER.

TO GET ROOT TERMINAL

APPLICATION – ACCESSORIES – TERMINAL – TYPE su – ENTER – ENTER USER PASSWORD – THEN root @ user-laptop // home/user # APPEAR

FONT INSTALLATION

ALWAYS INSTALL FONTS IN ROOT

START – LOG OUT – OTHER – ENTER ROOT PASSWORD

APPLICATION – ACCESSORIES – TERMINAL

TYPE chmod -R 777 /usr/share/fonts

(TYPE chmod.-R.777./usr/share/fonts . denotes space)

COMPUTER – FILE SYSTEM – usr – share – fonts – true type – ttf mal.fonts –PASTE

(BEFORE PASTING FONT FILE SHOULD BE SELECTED WITH GIVING PERMISSION AND THEN COPY – PASTE AS ABOVE)

PERMISSION STEPS

RIGHT CLICK ON FONT – PROPERTIES – PERMISSIONS – TICK ALL PERMISSIONS

TO ENABLE WIRELESS NET CONNECTION

PRESS Fn +F10

CLICK ON INTERNET SIGN N TOP PANEL – CLICK WIRELESS NETWORK – ENTER PASSWORD


PROJECTOR HELP

TO POSITION “ V ” SHAPED IMAGES WHILE RAISING FRONT PART OF PROJECTOR :–

MENU – PROJECTION 1-- KEYSTONE – INCREASE OR DECREASE BY USING ARROW KEYS

SOME WEBSITES TO VISIT :-

www.kerala.gov.in

www.itschool.gov.in

www.dcpathanamthitta.wordpress.com

www.harisreepalakkad.org

www.mathamaticsschool.blogspot.com

www.ushusnedumon.blogspot.com


Wednesday, May 19, 2010

കുറിപ്പുകള്‍

ഇന്‍സര്‍വീസ് കോഴ്സുകള്‍ / അദ്ധ്യാപക പരിശീലനങ്ങള്‍
എല്ലാ ജീവനക്കാര്‍ക്കും അയാളുടെ ഔദ്യോഗിക കാലഘട്ടത്തിനിടയില്‍ വളരെയധികം പഠനങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. അത് മിക്കവാറും അവനവന്റെ തൊഴില്‍ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കുകയും ചെയ്യും. നാം അതിനെ പല പേരുകളില്‍ ഔദ്യോഗിയ ഭാഷ്യം പകരുമെങ്കിലും അത് ഇന്‍ സര്‍വീസ് കോഴ്സ് തന്നെ.
എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ നിരവധി ട്രെയിനിങ്ങുകള്‍ക്ക് വിധേയമായിട്ടുണ്ട്. പിന്നീട് ട്രെയിനര്‍ ആയും വേഷം കെട്ടി....കെട്ടുന്നു.
നിരവധി ഘട്ടങ്ങളും അനുഭവങ്ങളും തിക്താനുഭവങ്ങളും എന്റെ സ്മരണയില്‍ കടന്നു വരുന്നുണ്ട്. ഒക്കെ ജീവിതത്തിന്റെ ഭാഗമെന്നു കരുതി കൂടെക്കൂട്ടുന്നു. പക്ഷെ ഒന്നു ഞാന്‍ പറയാം...അത്തരം തീച്ചൂളകളും മൃദുശീകരങ്ങളുമാണ് സര്‍വീസിന്റെ ബാക്കിപത്രം.
ട്രെയിനിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. സ്ഥിരവും സുഖകരവുമായ അവസ്ഥയില്‍ നിന്ന് അപരിചിതമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോളുണ്ടാകുന്ന വിഹ്വലതയാണ് ഒന്ന്. രണ്ട് ട്രെയിനിങ്ങിന്റെ അപാകത. മൂന്നാമത് ആവശ്യകതാബോധം.
ആദ്യപ്രശ്നം തീര്‍ത്തും വ്യക്തിപരവും മാനസികവുമാണ്. അതിന്റെ പരിഹാരവും അവിടെ തന്നെ. അത് നമ്മള്‍ക്ക് പരിശീലനത്തിലൂടെ അനായാസം മാറ്റി മറിക്കാം. നാം എങ്ങനെയാവണമെന്ന്... എങ്ങനെ പെരുമാറണമെന്ന് നാമാണ് നിശ്ചയിക്കുന്നത്.....ഒരു വലിയ പരിധി വരെ. അവിടെ അടിച്ചേല്‍പ്പിക്കലുകളുണ്ടായാല്‍ അത് പരാജയത്തിലേക്കു തന്നെ കൂപ്പുകുത്തും....തീര്‍ച്ച.
ട്രെയിനിങ്ങിന്റെ അപാകത കുറച്ചുകൂടി ഗൗരവതരമാണ്. അത് പ്ലാനിങ് മുതല്‍ ഇങ്ങേയറ്റം ട്രെയിനിങ്ങിനു വിധേയമാകുന്നവരില്‍ വരെ നീളുന്നു. ശരിയായ പ്ലാനിങ്, ആവശ്യകതയില്‍ ഊന്നിയുള്ള പഠനരീതി, ശരിയായ പരിശീലകര്‍, ആത്മാര്‍ത്ഥതയില്‍ ചാലിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കല്‍, നല്ല പരിചരണം എന്നിവ ചില ഘടകങ്ങളാണ്. പഴയകാല ട്രെയിനിങ്ങിനു പോയവര്‍ക്ക് പലതും ഓര്‍മ്മവരും. ഉദാഹരണമായി അന്ന് തട്ടിക്കൂട്ട് പരിശീലനമായിരുന്നു മിക്കയിടത്തും. മൊഡ്യൂളൊന്നുമില്ലാതെ, പങ്കെടുക്കുന്നവരുടെ കഴിവിനെ ചൂഷണം ചെയ്ത് , നിര്‍ഗുണപരബ്രഹ്മം പോലെ പരിശീലകര്‍ നില്കെ, എന്ത് ട്രെയിനിങ്ങ്...എന്ത് പുതുമ....എന്ത് പ്രയോജനം....?ആള്‍ക്കാര്‍ കൂകാതെ സഹകരിക്കുന്നത് ...സഹകരിച്ചത് അവരുടെ മാന്യ മുഖം സംരക്ഷിക്കാനാണ്.
ഇപ്പോള്‍ ഐ.ടി.അറ്റ് സ്കൂള്‍ വ്യത്യസ്ഥമായ നിരവധി പരിശീലനങ്ങള്‍ നടത്തി വരുന്നു. ആദ്യ കാലത്ത് ട്രെയിനിങ്ങിനു വിധേയരാവുന്ന പഠിതാക്കള്‍ക്ക് അങ്ങോട്ട് പ്രതിഫലം കൊടുക്കുമായിരുന്നു. ഇന്ന് കാലം മാറി, കഥ മാറി.....
സര്‍ക്കാര്‍ / എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് സൗജന്യ പരിശീലനവും അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് ഫീസ് ചുമത്തിക്കൊണ്ടുള്ള പരിശീലനവുമാണ് നടക്കുന്നത്. പഠിതാക്കള്‍ അതിന്റെ
റിസോഴ്സ് പേര്‍‌സണ്‍സിനു മുകളില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി, ഫോണിലൂടെയും നേരിട്ടും, എങ്ങനെയെങ്കിലും പരിശീലനത്തിനു വിധേയമാകുന്നു.
എന്തു കൊണ്ട്....?
പരിശീലനം കൂടുതല്‍ ആകര്‍ഷകവും (മള്‍ട്ടി മീഡിയ, ലാപ്ടോപ്പ്, വീഡിയോ പ്രദര്‍ശനം.... തുടങ്ങിയവയില്‍ അധിഷ്ഠിതമാക്കി) ആവശ്യത്തില്‍ വേരൂന്നിയതും ആശയാധിഷ്ഠിതവും കാലോചിതവുമാണ്. എട്ടാം ക്ലാസിലെ പുതിയ ഐ.സി.ടി. പുസ്തകം പഠിപ്പിക്കുവാന്‍ പരിശീലനം കിട്ടിയേ തീരു. വിഷയാധിഷ്ഠിതമായി തയ്യാറാക്കിയ പുതിയ ഐ.സി.ടി. പുസ്തകം ഇന്നൊരു ആവേശമായി പഠിതാക്കളില്‍ നിറയുന്നത് അതിന്റെ തൊട്ടടുത്തു നിന്ന് (കുറിമാനം എഴുതുന്ന ആള്‍ റിസോഴ്സ് പേര്‍‌സണാണ് ) എനിക്ക് കാണാന്‍ കഴിയുന്നു. നാളെ ഈ ജ്വാല സമൂഹമാകെ പടരുമെന്നതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട....
തിരിയില്‍ നിന്നും കൊളുത്തിയ നിരവധി പന്തങ്ങളായി പഠിതാക്കള്‍ നാളെ ക്ലാസുകളില്‍ അറിവിന്റെ തൂവെളിച്ചം തൂകി പ്രശോഭിതമാക്കും, അത് അതാത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ കൂടുതല്‍ വിളക്കും....അങ്ങനെ ആദ്യകാല ലക്ഷ്യത്തിലേക്ക് ഐ.ടി.പഠനം എത്തിച്ചേരും.....തീര്‍ച്ച.
- ആര്‍.പ്രസന്നകുമാര്‍ - 20/05/2010

Wednesday, May 12, 2010

നുറുങ്ങുകഥ

തയ്യല്‍ പീരിയഡ്
അതൊരു സുവര്‍ണ കാലഘട്ടമായിരുന്നു. വളരെ റൊമാന്റിക്കായി പറന്നു നടന്നിരുന്ന കാലം.
നാലാം ക്ലാസിനു ശേഷം പഠനം തുടര്‍ന്നത് ആണ്‍കുട്ടിയായിട്ടു കൂടി ഗേള്‍സ് സ്കൂളിലായിരുന്നു. കാരണം വിശദമാക്കാന്‍ അതിന് അല്പം ചരിത്രം വിളമ്പിയേ പറ്റു. ആദ്യം മിക്സഡ് സ്കൂളായിട്ടായിരുന്നു തുടക്കം. ഇംഗ്ലീഷുകാരുടെ കാലത്തെ സ്കൂളാണ്. ഇപ്പോഴും കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിന്റെ ആദ്യ കെട്ടിടത്തിന്റെ നെറ്റിയില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന് കൊത്തി വെച്ചിട്ടുണ്ട്. സ്കൂള്‍ കാലാന്തരത്തില്‍ വളര്‍ന്ന് വികസിച്ചപ്പോള്‍ അതിനെ പിന്നീടുള്ള അധികാരികള്‍ ബൈഫര്‍ക്കേറ്റ് ചെയ്തു.....അതായത് ഗേള്‍സ് എന്നും ബോയ്സ് എന്നും രണ്ട് സ്കൂളായി വിഭജിച്ചു. പക്ഷെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുട്ടികളുടെ എണ്ണക്കുറവുമൂലം ഞങ്ങള്‍ ആണ്‍കുട്ടികളെക്കൂടി ഏഴാം ക്ലാസു വരെ ഗേള്‍സില്‍ നില നിര്‍ത്തുവാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് കഥാനായകനായ ഞാന്‍ പോലീസ് കോര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള ഗേള്‍സ് സ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുവാനിടയായത്. ഞങ്ങള്‍, .... വിരളമായ ആണ്‍വര്‍ഗ്ഗത്തിന് അവിടെ കടുത്ത അവഗണനയും പരിഹാസവും ഭീഷണിയും നേരിട്ടിരുന്നു. ആകെ പരിഗണന കിട്ടുന്നത് യൂത്ത് ഫെസ്റ്റിവലിനും വാര്‍ഷികത്തിനുമാണ്. കാവല്‍ പട്ടാളക്കാരായി വെളിയില്‍ നിന്നു വരുന്ന പൂവാലന്‍ അണ്ണന്മാരെ കൈയ്യോടെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക എന്ന ദൗത്യം.
അന്നൊക്കെ വലിയ പെണ്‍കുട്ടികളാണ് മിക്ക ക്ലാസുകളിലും. കാരണം അന്ന് ആള്‍ പ്രൊമോഷനോ, കൂട്ട ജയിപ്പീരോ ഒന്നും കണ്ടു പിടിച്ചിട്ടില്ലായിരുന്നു. മൂന്ന് മാര്‍ഗ്ഗത്തിലൂടെയായിരുന്നു അന്ന് കുട്ടികള്‍ ജയിച്ചിരുന്നത്. ഒന്ന് പഠിച്ച്, രണ്ട് സാറുന്മാരുടെ ഡിവിഷന്‍ നിലനിര്‍ത്താനുള്ള എണ്ണം തികയ്കലിന്, മൂന്ന് സാറുന്മാരെ സ്വാധീനിച്ച്. അതു കൊണ്ട് വലിയ ചേച്ചിമാരും അവരുടെ ചേഷ്ഠകളും കണ്ടാണ് ഞങ്ങള്‍ ക്രീമിലെയറുകളായ ഇംഗ്ലീഷ് മീഡിയംകാര്‍ അവിടെ വളര്‍ന്നത്. ബഹുഭൂരിപക്ഷത്തിന്റെ മാനറിസം ഞങ്ങളുടെ നടപ്പിലും പെരുമാറ്റത്തിലും സംസാരശൈലിയിലും വളരെയധികം സ്വാധീനം ചെലുത്തി നിന്നിരുന്നു. അഞ്ചു മുതല്‍ ഏഴുവരെയുള്ള പ്രായം ബാല്യ - കൗമാരത്തിന്റെ മദ്ധ്യ കാലഘട്ടമാണ്. ഈ മോള്‍ഡിങ് പീരിയഡില്‍ ഞങ്ങള്‍ ചുറ്റുപാടുകളുടെ വര്‍ണ്ണപ്പകിട്ടിന് വിധേയരായതില്‍ ഒട്ടും അതിശയോക്തിയില്ല.
പശ്ചാത്തല വിവരണത്തില്‍ ഞാന്‍ കഥാസന്ദര്‍ഭം മറന്നു. സംഗതി തയ്യല്‍ ക്ലാസാണ്. ചിന്നമ്മ സാറിന്റെ തയ്യല്‍ ക്ലാസ് ഞങ്ങള്‍ ഭയ - ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. കാരണം അവര്‍ അത്ര കര്‍ക്കശക്കാരിയും ആത്മാര്‍ത്ഥതയുള്ളവരും ആയിരുന്നു. തയ്യലിനോട് യഥാര്‍ത്ഥത്തില്‍ താല്പര്യം പെണ്‍കുട്ടികള്‍ക്കായിരുന്നു. ചിന്നമ്മ സാറിനും അതറിയാം. അതിനാല്‍ അവരെ തയ്യലിന്റെ വെട്ടും കുത്തിത്തയ്പും പഠിപ്പിക്കും. ഞങ്ങളെ കളിക്കാന്‍ വിടുകയുമില്ല, പകരം നൂതനമായ ഒരു വിദ്യ സമയം പോക്കാന്‍ സാറു തന്നെ കണ്ടുപിടിച്ചു. സംഗതി തയ്യല്‍ ക്ലാസല്ലേ...ഇരിക്കട്ടെ ആണ്‍കുട്ടികള്‍ക്കും ഒരു തയ്യല്‍ പണി. എന്താണെന്നോ....?
മെഷീന്‍ ചവിട്ടിക്കറക്ക്... അതായത് ഒരു പഴയ, ഞരങ്ങുന്ന, ഞാംബവാന്‍ തയ്യല്‍ മെഷിന്‍ അവിടെയുണ്ട്. സംഗതി നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ... അവന്‍ ഫോറിനാണ്....ഒറിജനല്‍ സിംഗര്‍ മെഷിന്‍...പക്ഷെ പല്ല് കൊഴിഞ്ഞ് അവശനിലയിലാണ്.
പൊടി പിടിച്ചു കിടന്ന അവനെ ഞങ്ങളെക്കൊണ്ടു തന്നെ വൃത്തിയാക്കി, ഒരു മൂലയില്‍ പ്രതിഷ്ഠിച്ചു. ചിന്നമ്മ സാര്‍ നമ്പര്‍ ഒന്ന് എന്നു വിളിച്ചാല്‍ ഒന്നാം നമ്പരുകാരന്‍ അതിന്റെയരികിലിരുന്ന് വെറുതെ ചവിട്ടിക്കറക്കാന്‍ തുടങ്ങും. കുറച്ചു നേരമാകുമ്പോള്‍ മോണിട്ടര്‍, സാറിനെ സമയമായി എന്നറിയിക്കുമ്പോള്‍, നമ്പര്‍ രണ്ടിന്റെ ഊഴമാകും. ഇങ്ങനെ ആ പീരിയഡ് മുഴുവന്‍ ആണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുന്നു. സാറിന് പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കുകയും ചെയ്യാം.
ഞങ്ങള്‍ ചവിട്ടിക്കൊഴിപ്പിക്കുമ്പോള്‍ ചില നീള്‍മിഴികള്‍ എതിര്‍ വശത്തു നിന്ന് അസൂയയോടെ ഞങ്ങളുടെ കലാപരിപാടി നോക്കിയിരിക്കും. ചിന്നമ്മ സാര്‍ ചിലപ്പോളത് കൈയോടെ പിടികൂടും....ആ പെണ്‍കുട്ടികള്‍ക്ക് പിന്നെ തെറിയുടെ പൂരമാകും പ്രതിഫലം... സംഗതി മൊത്തം അശ്ലീലമായിരുന്നെന്ന് പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത്.
കഥാശേഷം ചിന്നമ്മ സാറ് അവിടെ നിന്നും ട്രാന്‍സ്ഫറായിപ്പോയി... തയ്യലും ക്രാഫ്റ്റും മ്യൂസിക്കും ഒക്കെ അന്യം നിന്നിരിക്കുന്നു. ഇന്നവിടെ തയ്യല്‍ ക്ലാസില്ല....മെഷീനുകള്‍ ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുന്നു. എന്റെ ബാലകുതൂഹലങ്ങളുടെ സാക്ഷിപത്രം പോലെ ആ പഴയ സിംഗര്‍ മെഷീന്‍ അവിടെയുണ്ടാവാം..... പെണ്‍കുട്ടികളെ കണ്ടു മടുത്ത്, മുരടിച്ച ഒരു വേളയില്‍ ആണ്‍കുട്ടികളുടെ ബലിഷ്ഠകാലടികളിലമരുവാന്‍ ഇനിയുമൊരു ജന്മവും തേടി ....
-ആര്‍.പ്രസന്നകുമാര്‍ - 12/05/2010

Monday, May 3, 2010

കഥ

കൂട്ടം തെറ്റിയ കുഞ്ഞാട്

അവര്‍ ഏഴു പേരുണ്ടായിരുന്നു, ബര്‍ണാട് ഉപദേശിയും ആറ് സഹോദരിമാരും.
അയല്‍പക്കത്തെ ജോഷ്വാച്ചായന്റെ മകന്‍ എബിന്‍, പിറവിയില്‍ തന്നെ രോഗപീഢയുമായാണ് കടന്നു വന്നത്. കാലുകള്‍ ശോഷിച്ച് വലിയ തലയുമായി, ഉടലുകള്‍ ചലിപ്പിക്കാതെ, മഞ്ഞ നിറം പൂണ്ട പല്ലുകള്‍ എപ്പോഴും കാട്ടി, വെറുതെ മച്ചും നോക്കി, ഇടയ്ക്കിടെ കിടക്കയില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്ത് .... ഹോ ! ഒരേസമയം വ്യസനവും വെറുപ്പും ജനിപ്പിക്കുന്ന വൈകൃതം. ചെയ്യാത്ത ചികിത്സകളില്ല, കാണിക്കാത്ത വൈദ്യന്മാരുമില്ല....പക്ഷേ എബിന്‍ വാശിപ്പുറത്തെന്നപോലെ പഴയനില തുടര്‍ന്നു.
ഇടവകയിലെ ബെനഡിക് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം വെല്ലൂര്‍ മെഡിക്കല്‍ മിഷനില്‍ കൊണ്ടുപോയിരുന്നു. വണ്ടിക്കൂലി ചിലവായതു മിച്ചം ....! ആയിടയ്ക്കുവന്ന ചില ലാടന്മാരുടെ മൈലെണ്ണ - ഭസ്മ ചികിത്സ നടത്തി. അതിനെ തുടര്‍ന്ന് എബിനെ നിറുത്താത്ത ശര്‍ദ്ദിലിനും വയറിളക്കത്തിനുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
അങ്ങനെ എബിനൊരു പ്രശ്നമായി. അനുദിനം വളരുന്ന അവന്റെ തലപോലെ.
അങ്ങനെയിരിക്കെയാണ് അവര്‍ വന്നത്,
അതേ .... അവര്‍ ഏഴു പേരുണ്ടായിരുന്നു, ബര്‍ണാട് ഉപദേശിയും ആറ് സഹോദരിമാരും.
ചുറ്റുവട്ടത്തെ നാലഞ്ചുവീടുകളില്‍ മുറ്റമടിക്കാന്‍ വരുന്ന ചിരുതയാണ് അവരെ കൊണ്ടുവന്നത്. അയ്യോ! പറയാന്‍ വിട്ടുപോയി, ചിരുത എന്ന പേര് മാറ്റി ഇസബല്ല എന്നാക്കിയിട്ടുണ്ട്. അവളല്ല, പുതുതായി നാട്ടില്‍ വന്ന ബര്‍ണാട് ഉപദേശി. അയാള്‍ കാടുപിടിച്ചു കിടന്ന കല്ലടിക്കുന്ന് വിലയ്ക്കുവാങ്ങി ജെ.സി.ബി. കൊണ്ട് നിരപ്പാക്കി അവിടെ പ്രാര്‍ത്ഥനാകൂടാരം കെട്ടി. മിക്ക നേരങ്ങളിലും പറത്തോല്‍ കൊണ്ടുള്ള വലിയ തമ്പേറില്‍ മുട്ടി ശബ്ദമുഖരിതമാക്കും.
ജയം ജയം ഹല്ലേലുയ്യ
ജയം ജയം എപ്പോഴും
യേശുനാഥ നാമത്തിന്
ജയം ജയം എപ്പോഴും
വിശ്വാസികള്‍ക്കുള്ള വിളികേട്ട് ചിലരൊക്കെ കുന്ന് കയറാന്‍ തുടങ്ങി. ഇന്നതൊരു ഘോഷയാത്ര പോലെ വളര്‍ന്നിരിക്കുന്നു.
'മേരിക്കുട്ടിയേ ... നീ ഇന്നും പള്ളീലേക്കില്ലേ?'
ഭര്‍ത്താവിന്റെ അമ്മച്ചിയാണ്, പള്ളിപ്പെരുന്നാളായിട്ടും പോകുന്നില്ലേ എന്നാണ് ധ്വനി. ശരിയാണ് ഈയിടെയായി പള്ളിയും ബെനഡിക് അച്ചന്റെ സ്ഥിരം വചനങ്ങളും അങ്ങനങ്ങോട്ട് പിടിക്കുന്നില്ല.
'ഇല്ലമ്മച്ചീ... ഞാന്‍ എബിന്റെ വീട്ടിലെ കൂട്ട പ്രാര്‍ത്ഥനയ്കു പോകുകയാ' വളരെ പെട്ടെന്ന് മറുപടി പറഞ്ഞു. അല്ലെങ്കില്‍ പള്ളിയില്‍ കൂടാത്തതിന് വഴക്കും വക്കാണവുമായി വരും. അമ്മച്ചി ഗേറ്റു തുറന്ന് പുറത്തിറങ്ങിയിട്ട് അത് ശബ്ദത്തോടെ വലിച്ചടച്ചു. കൂടെ ചെല്ലാത്തതിന്റെ ദ്വേഷ്യമാണ്.
എബിന് പറയത്തക്ക സൗഖ്യമൊന്നും കൂട്ടപ്രാര്‍ത്ഥന കൊണ്ടുണ്ടായില്ല, പക്ഷേ ഒരു ആത്മീയസൗഖ്യമണ്ടായതായി ബര്‍ണാട് ഉപദേശി പറഞ്ഞു. വിശ്വസിക്കുന്നവര്‍ കരങ്ങള്‍ അടിച്ച് പ്രാര്‍ത്ഥിക്കാന്‍ ഉപദേശി പറഞ്ഞു.
കരഘോഷം മുഴങ്ങുമ്പോള്‍ അറിയാതെ കൂടി. പിന്നതൊരു പതിവു ലഹരിയായി. പതുക്കെ പതുക്കെ പള്ളിയും പട്ടക്കാരും അവിടുത്തെ ചിട്ടവട്ടങ്ങളും തന്റെ ഉള്ളില്‍ നിന്നും പുറത്തായി. കമ്മലും മാലയും ധരിക്കുന്നതൊഴിവാക്കി. അമ്മച്ചിയെ പേടിച്ച് കനം കുറഞ്ഞ സ്വര്‍ണ്ണനൂലില്‍ പേരിനൊരു മിന്നുമാത്രം കെട്ടി.
'എല്ലാം ജഢവസ്തുവാണ്. ജീവിക്കുന്ന നമ്മുടെ പൊന്നു തമ്പുരാന്‍ ഇന്നു നമ്മേ സൗഖ്യമാക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം'
ബര്‍ണാട് ഉപദേശി തൊണ്ടകീറി, കരഘോഷം മുഴക്കി, ഇരു കൈകളും മുകളിലേക്കുയര്‍ത്തി അത്യുന്നതങ്ങളിലേക്ക് കണ്ണും നട്ട് പ്രാര്‍ത്ഥന തുടങ്ങി. കൂടാരമാകെ ഇളകി മറിഞ്ഞു. ഭ്രാന്തമായ ചേഷ്ടകളോടെ അവിടെ കൂടിയ മക്കള്‍ തുള്ളി ഉറയുന്ന ഉപദേശിയിലേക്ക് ചേക്കാറാനെന്നവണ്ണം മുന്നോട്ടാഞ്ഞു..... കരങ്ങള്‍ ഉയര്‍ത്തി.... കരഘോഷം മുഴക്കി. ഭക്തി അതിന്റെ പാരമ്യത പൂകി. പിശാചിന്റെ സന്തതികള്‍ കെട്ടുപാടുകള്‍ അറുത്ത് കൂടാരത്തിലാകെ ഗതി കിട്ടാതലഞ്ഞു. അവസാനം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പുറത്തേക്കു പാഞ്ഞു.
അലറിത്തുള്ളിയ മക്കള്‍ എങ്ങും തളര്‍ന്നു വീണു കിടക്കുന്നു, യുദ്ധക്കളം പോലെ. ഒരാള്‍ മാത്രം തല ഉയര്‍ത്തി എന്തൊക്കെയോ പിറുപിറുക്കുന്നു. അത് ബര്‍ണാട് ഉപദേശിയായിരുന്നു. താന്‍ അവിശ്വാസത്തോടെ, തെല്ലു പകച്ച് നോക്കവെ ബര്‍ണാട് ഉപദേശി ആംഗ്യഭാഷയില്‍ അടുത്തേക്കു വിളിച്ചു. യാന്ത്രികമായി കാലുകള്‍ ചലിച്ചു.... അങ്ങോട്ടേക്കു തന്നെ.
മുട്ടുകുത്താന്‍ ഒരുങ്ങവെ തന്നെ പിടിച്ചുയര്‍ത്തി ചേര്‍ത്തു നിര്‍ത്തി. തമ്പേറു കൊട്ടി തഴമ്പുവീണ കരങ്ങള്‍ തലയില്‍ വച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.
'.... പുതിയ വെളിച്ചം തേടിയെത്തിയ ചിത്രശലഭം പോലെ, മകളെ നിന്നെ തമ്പുരാന്‍ കാണുന്നു. നിന്റെ പേര്‍ ചൊല്ലി സ്വര്‍ഗം വാതില്‍ തുറക്കുന്നു. അവനോ ഒന്നും കൊണ്ടു വന്നില്ല, അപ്രകാരം നീയും. എന്നാല്‍ വിശ്വാസത്താലത്രെ നാം പണിഞ്ഞത്. എത്രയും പെട്ടെന്ന് നീ തമ്പുരാനെ കൈക്കൊള്ളുക, സ്നാനപ്പെടുക ... മശ്റക്കം... മശ്റക്കം... ഹല്ലല ...ഹല്ലല ..മകടം ....മകടം ... മടാടമകടം ...മകടം ....മകടം ... മടാടമകടം ...'
'ഹല്ലേലൂയ്യ..... ഹല്ലേലൂയ്യ....സ്തോത്രം.... സ്തോത്രം....'
'സോത്രം സോത്രം '
അന്യഭാഷയുടെ ലാവയില്‍ കുത്തിയൊലിച്ചിറങ്ങിയത് അനുതാപത്തിന്റെ ചുടുകണ്ണീരായിരുന്നു. അനുഭവത്തിന്റെ ദൃഢചരിതവുമായി ദൈവമക്കളുടെ നിര നീണ്ടു.
കാലം എത്ര പെട്ടെന്നാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്....? തികഞ്ഞ ദൈവ വിശ്വാസം പള്ളിയില്‍ കാണാനാകാതെ കൂരിരുളില്‍ മുങ്ങവെ, എത്ര വേഗമാണ് നാഥന്‍ ഹൃദയത്തോട് തന്നെ ചേര്‍ത്തടുപ്പിച്ചത്....! ബര്‍ണാട് ഉപദേശിയിലൂടെ തമ്പുരാന്‍ അത്ഭുത പരമ്പരകള്‍ തന്നെ തീര്‍ക്കുന്നു.
കാന്‍സര്‍ പിടിച്ച് വഷളായി മെഡിക്കല്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മരണത്തിനായി നടതള്ളിയ ചോലപ്പറമ്പിലെ ഓനാച്ചയന്‍ സൗഖ്യം പ്രാപിച്ചത് തമ്പുരാന്റെ കൃപയാല്‍ ബര്‍ണാട് ഉപദേശിയിലൂടെയാണ്. അഞ്ചു ദിവസത്തെ കൂട്ടപ്രാര്‍ത്ഥന, പിന്നൊരു ദിവസത്തെ ഉപവാസം, മൗനവൃതം. ഓനാച്ചായന്‍ തനിയെ വടിയും കുത്തി നിരത്തിലിറങ്ങാന്‍ തുടങ്ങി.
ആലിത്തോട്ടത്തിലെ മറിയാമ്മ വെല്ലൂരൊക്കെ പോയി ചികിത്സിച്ചതല്ലിയോ....? അവര്‍ക്ക് തലയില്‍ ചക്ക പോലത്തെ മുഴ വന്നു. ആദ്യമൊക്കെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്ക് വരുമ്പോള്‍ തലയിലൂടെ കട്ടിയുള്ള നേര്യതു പുതച്ച് മുഴ മറയ്ക്കും. പിന്നെ പിന്നെ അത് മറയ്ക്കാനാവാത്ത വിധം വലുതായി... അവര്‍ പുറത്തിറങ്ങാതായി. അച്ചന്‍ മുന്‍കൈയെടുത്താണ് അവരെ വെല്ലൂര്‍ക്ക് അയച്ചത്. പോയതു മാത്രം മിച്ചം. റേഡിയേഷന്‍ മൂലം മുടിയൊക്കെ കൊഴിഞ്ഞ് വികൃതമായാണ് തിരിച്ചെത്തിയത്. ഏതാണ്ട് വലിയ ഓപ്പറേഷനും നടത്തിയത്രെ.
വ്യസനിച്ച് മുറിയടച്ചിരുന്ന മറിയാമ്മ ചേടത്തിയെ കൂട്ട പ്രാര്‍ത്ഥനയിലൂടെ വീണ്ടെടുത്തത് ബര്‍ണാട് ഉപദേശിയാണ്. ഇന്ന് എവിടെ പ്രാര്‍ത്ഥനയുണ്ടെങ്കിലും ആദ്യമോടിയെത്തുന്നത് അവരാണ്. സദസ്സിനോട് സാക്ഷ്യം പറയുമ്പോളുള്ള അവരുടെ ചൈതന്യം ഒന്നു കാണേണ്ടതു തന്നെ.
യെശയ്യ പ്രവചനം നാല്പത്തിമൂന്നാം വാക്യം ചൊല്ലി അവര്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കും -
'യഹോവാ ഇപ്രകാരം അരുളി ചെയ്തിരിക്കുന്നു -'
'ഭയപ്പെടേണ്ടാ'
'ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു'
'നീ എനിക്കുള്ളവന്‍ തന്നെ'
'നീ വെള്ളത്തില്‍കൂടി നടക്കുമ്പോള്‍'
'അവ നിന്റെ മീതെ കവിയുകയില്ല'
'നീ തീയില്‍ കൂടി നടന്നാല്‍ വെന്തു പോകയില്ല'
'അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയില്ല'
'നിന്റെ ദൈവവും യിസ്രയിലിന്റെ പരിശുദ്ധനുമായ'
'യഹോവ എന്ന ഞാന്‍ നിന്റെ രക്ഷകന്‍'
'....ഹലേലൂയ്യ സോത്രം'
'സോത്രം സോത്രം സോത്രം '
നിരന്തര പ്രാര്‍ത്ഥനയിലൂടെ നിരവധി ആത്മാക്കള്‍ രക്ഷപ്രാപിക്കവെ താനറിയാതെ തമ്പുരാനോട് കൂടുതല്‍ അടുത്തു. ബര്‍ണാട് ഉപദേശിയിലൂടെ തമ്പുരാന്‍ അത്ഭുതങ്ങള്‍ തുടരുകയാണ്. നാട്ടിലും പുറംനാട്ടിലും പെരുമ പടരവെ എല്ലാ വെള്ളിയാഴ്ചകളും കൂട്ടപ്രാര്‍ത്ഥനക്കായി നീക്കി വെച്ചു. ജന്തുശാസ്ത്രം പഠിപ്പിക്കുമ്പോഴും അതിലെ പല ശാസ്ത്രതത്വങ്ങളും ദഹിക്കാതെ വന്നു. പ്രത്യേകിച്ച് സൃഷ്ടിയുടെ കാര്യത്തില്‍...! പാരമ്പര്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മെന്‍ഡലീഫിനെ എന്നേ പടിയടച്ചു പിണ്ഡം വെച്ചു... പകരം ഉടയതമ്പുരാന്‍ അരുളിയ സ്ത്രോത്രങ്ങള്‍ പഠനത്തിനിടയില്‍ തിരുകി ആത്മസൗഖ്യം നേടി.
പ്രബോധനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ, നിരവധി സാക്ഷ്യങ്ങളിലൂടെ ഞാന്‍ അപരയായി മാറി... തമ്പുരാന്റെ തിരുസന്നിധിയിലെ നിത്യ സന്ദര്‍ശകയായി. ബര്‍ണാട് ഉപദേശി ഒരിക്കല്‍ റാന്നിയിലെ കൂട്ടപ്രാര്‍ത്ഥനക്കിടയില്‍ പറഞ്ഞതിപ്പോഴും മുഴങ്ങുന്നു.
'സ്ത്രോത്രം....സ്ത്രോത്രം... ഈ കുഞ്ഞേലിയാമ്മ ടീച്ചറിനെ നോക്കുവിന്‍ ദൈവമക്കളെ... അവന്‍ മണിമന്ദിരങ്ങളില്‍ പാര്‍ക്കുന്നവനല്ല എന്ന് തിരിച്ചറിഞ്ഞ് നമ്മോട് കൂടിയതാണ്. എല്ലാ കൂട്ടപ്രാര്‍ത്ഥനകള്‍ക്കും മുന്നിട്ടിറങ്ങുന്ന ടീച്ചര്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് ബയോളജിയാണ്. അതായത് മനുഷ്യന്‍ കുരങ്ങീന്ന് ഉണ്ടായതാണെന്ന്.... നിങ്ങള്‍ ചിരിക്കണ്ട.. സ്ത്രോത്രം ചൊല്ലുവിന്‍...'
'സ്ത്രോത്രം....സ്ത്രോത്രം... '
'മനുഷ്യന്‍ കുരങ്ങീന്നാണെങ്കില്‍ എന്റെ ദൈവമക്കളേ... ഞാന്‍ പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം കാഴ്ച ബംഗ്ളാവില്‍ വിനോദയാത്രക്ക് പോയിട്ടുണ്ട്. അവിടുത്തെ കുരങ്ങന്മാരുടെ വികൃതിത്തരങ്ങള്‍ കാണാന്‍ ബഹുകേമമാണ്. നമ്മുടെ കുഞ്ഞേലിയാമ്മ ടീച്ചറിന്റെ ശാസ്ത്രപ്രകാരം അതെല്ലാം ഇപ്പോ മനുഷ്യരായി കാണണമല്ലോ... ഇല്ലിയോ ടീച്ചറേ....?'
താനെന്തു പറയാന്‍... കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു... സ്ത്രോത്രം ചൊല്ലി...
'സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ'
'ഹാലേലൂയ്യ പാടി സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ'
അതിനിടയില്‍ ബര്‍ണാടുപദേശി ഇത്രയും കൂടി പറഞ്ഞു -
'...ടീച്ചര്‍ സ്കൂളിലൊക്കെ പഠിപ്പിക്കുന്നതല്ലിയോ.. സഭാകമ്പം വിട്ട് ഈ ദൈവപൈതലുകള്‍ക്കായി ഒന്ന് പ്രാര്‍ത്ഥിച്ചാട്ടെ...'
അവിടുന്ന് ആരംഭിച്ച പ്രാര്‍ത്ഥനയും പ്രസംഗവും ഇന്നും തമ്പുരാന്റെ കൃപാകടാക്ഷത്താല്‍ തുടരുന്നു. ഒരു ലഹരിയായി തന്നെ.. പക്ഷേ സ്കൂളിലെ അദ്ധ്യയനം താറുമാറായി. രണ്ടു വിശ്വാസങ്ങള്‍ തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ താന്‍ പരീക്ഷീണയായി. വര്‍ഷങ്ങളിലൂടെ നേടിയ ശാസ്ത്രവിജ്ഞാനങ്ങളെ വെറും ജഢവസ്തുവായി ബര്‍ണാട് ഉപദേശി അവതരിപ്പിക്കവെ, താനതിലൊരു തുഴയില്ലാ തോണിയായി ഉലയവെ, മിഥ്യാ ബോധതലങ്ങളില്‍ നീന്തിത്തുടിക്കവെ, എന്റെ പ്രയപ്പെട്ട കുഞ്ഞുങ്ങളെ ക്ലാസില്‍ കാണാനാകുന്നില്ല.... പകരം അവിടൊക്കെ ദൈവമക്കള്‍ ആത്മീയ ദാഹവുമായി നിരന്നിരിക്കുന്നു.....
ശരിയാണ്.... ഞാനിവിടെ കൂട്ടം തെറ്റിയ കുഞ്ഞാടു തന്നെ.....! 14/02/2010
എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.

കഥ

അഞ്ചു പൈസ

ഏഴാമത്തെ പീരിയഡാണ്. ഈശ്വരി അമ്മ സാറ് പകരം വന്നിരിക്കയാണ്. ഉദ്ദേശം പഠിപ്പിക്കുകയല്ല, പിരിവാണ്. സായുധ സേനയുടെ അഞ്ചു പൈസ സ്റ്റാമ്പ് ഇന്നലെ തന്നിരുന്നു. അതില്‍ സേനാ ചിഹ്നവും, കുത്താ൯ മൊട്ടു സൂചിയുമുണ്ട്. ഞങ്ങളത് നെഞ്ചില്‍ അഭിമാനത്തോടെ കുത്തി നടക്കുകയാണ്.
ഞങ്ങളുടേത് ഇമ്മിണി വലിയ ക്ളാസാണ്. ആകെ നാല്‍പത് കുട്ടികളുണ്ട്......മൊട്ട അപ്പൂട്ട൯ മുതല്‍ കിലുക്കാംപെട്ടി ഭാഗ്യലക്ഷമി വരെ.
ഞങ്ങളുടേത് സൈഡ് ബഞ്ചാണ്, തീര്‍ന്നില്ല അതിന്റെ മറ്റേ പാതി ഒന്നാം ക്ളാസിലെ കുറച്ചു കുട്ടികള്‍ക്ക് പുറം തിരിഞ്ഞിരിക്കാനുള്ളതാണ്. തന്മൂലം അവിടം ഇന്ത്യാ പാക് അതിര്‍ത്തി പോലെ മിക്കപ്പോഴും സംഘര്‍ഷനിര്‍ഭരവും ആക്രോശഭരിതവും ആക്രന്ദനപൂര്‍ണവും ആയിരിക്കും. പുറം പുറത്തോടു ചേര്‍ത്തു വച്ചുള്ള ഉന്തും തള്ളും സര്‍വസാധാരണമാണ്. മിക്കപ്പോഴും ഞങ്ങളറിയാതെ പെ൯ഡുലം പോലെ ഒന്നാം ക്ളാസിലേക്കും രണ്ടാം ക്ളാസിലേക്കും മാറി മാറി ദോലന വിധേയമാകും.
'ബാബുമോ൯ വന്ന് പേരെഴുത്. ഞാനൊന്ന് ഒന്നാം സാറിനെ കണ്ടിട്ട് വരാം. നോക്ക്, ഈ പൈസ ആരും എടുത്തേക്കരുത്...!'
ഞാ൯ സസന്തോഷം ബുക്കും പേനയുമായി മേശക്കരികില്‍ നിന്നു. മേശപ്പുറത്ത് പൈസ എണ്ണി അടുക്കി വെച്ചിരിക്കുകയാണ്. എല്ലാം അഞ്ചു പൈസാ തുട്ടുകള്‍ പത്തെണ്ണം വീതമുള്ള നാല് അടുക്കുകള്‍.
ഞാ൯ ക്ളാസിലേക്ക് നോക്കി. എല്ലാവരും നിശബ്ദരാണ്. ഞാ൯ കൃത്യമായി പേരെഴുതുമെന്നും ഈശ്വരി അമ്മ സാര്‍ നല്ല അടി കൊടുക്കുമെന്നും അറിയാം. വീണ്ടും എന്റെ ദൃഷ്ടികള്‍ പൈസയില്‍ ഉടക്കി. ഞാ൯ അതില്‍ നിന്നും ഒരെണ്ണം പേരെഴുതുന്ന ബുക്കിനുള്ളിലേക്ക് അതിവേഗം ആരുടേയും കണ്ണില്‍ പെടാതെ തിരുകി വെച്ചു.
അവസാനത്തെ ബെല്ലടിക്കും മുമ്പായി ഈശ്വരിയമ്മ സാര്‍ വന്നു. സമയം പോയതിനാല്‍ വന്നപ്പോഴെതന്നെ പൈസ വീണ്ടും എണ്ണി. ഒരടുക്കില്‍ ഒരെണ്ണം കുറവായി കണ്ടു. ഉടന്‍ തന്നെ എന്നോട് ചോദിച്ചു -
'ബാബുമോന്‍, ഈ മേശയുടെ അരികില്‍ ആരെങ്കിലും വന്നായിരുന്നോ....?'
'വന്നു സാര്‍, ഇവരെല്ലാം വന്നായിരുന്നു. ... പകര്‍ത്ത് ബുക്കെടുക്കാന്‍- ഞാന്‍ ഉള്ളിലെ പരിഭ്രമം ഒതുക്കി പറഞ്ഞു.
'ശരി..എല്ലാരും ബെല്ലടിച്ചാലും അവിടെത്തന്നെ ഇരുന്നാല്‍ മതി. അല്ലെങ്കില്‍ അഞ്ചുപൈസ എടുത്ത കുട്ടി മുന്നോട്ടു വരിക... ഞാനടിക്കുകയും മറ്റും ചെയ്യത്തില്ല....!' അവര്‍ കൂട്ടിച്ചേര്‍ത്തു.
അവസാനമണി മുഴങ്ങി. അണപൊട്ടും പോലെ കുട്ടികള്‍ ആര്‍ത്തലച്ച് പുറത്തേക്കൊഴുകി. ആ പ്രവാഹത്തില്‍ നുരചിതറി ഒരു കണമാകാന്‍ കഴിയാത്ത ദുഃഖത്തോടെ ഞങ്ങളുടെ ക്ളാസ് മാത്രം അവിടെ ഇരുന്നു. സമയം അതിക്രമിക്കുകയാണ്. പ്യൂണ്‍ ബേബിയണ്ണന്‍ ജനാലകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കേട്ടു തുടങ്ങി. പുള്ളിക്കാരന്‍ ചെന്നിട്ടു വേണം പുലമണ്‍ ജംഗ്ഷണിലെ ജവാഹര്‍ ടാക്കീസില്‍ സിനിമ കാണിക്കാന്‍...? അവിടുത്തെ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന പണി കൂടിയുണ്ട് പുള്ളിക്കാരന്.
കുട്ടികളില്‍ അസ്വസ്ഥത പടരാന്‍ തുടങ്ങി, അക്ഷോഭ്യയായി ഈശ്വരി അമ്മ സാറും. സാര്‍ സങ്കടത്തോടെ അതുമിതുമൊക്കെ പറയുന്നുണ്ട്. എല്ലാം സാരോപദേശങ്ങളാണ്. അവസാനം ഇങ്ങനെ പറഞ്ഞു -
'ശരി...ആരും പറയുന്നില്ലല്ലോ... ഞാന്‍ പരിശോധിക്കാന്‍ പോകുകയാണ്. അതിനു മുമ്പ് ഒരവസരം കൂടി തരുന്നു. ചെറിയ കളവിലൂടെയാണ് വലിയ കള്ളന്മാര്‍ ജനിക്കുന്നത്....?'
ഞാന്‍ ചുറ്റും ഒന്നു നോക്കി, എല്ലാവരും പേടിച്ചു നില്കയാണ്. എന്റെ ഉള്ളില്‍ മിശ്രവികാരങ്ങള്‍ അലയടിച്ചു. കുറ്റം ഏറ്റു പറഞ്ഞാലോ...? ച്ഛേ... വേണ്ട... വീട്ടില്‍ എല്ലാവരും അറിയും. അതുമല്ല നാളെ സാറുന്മാര്‍ വീട്ടില്‍ വരുമ്പോള്‍ (അവര്‍ ഭക്ഷണം കൊണ്ടു വന്ന് കഴിക്കുന്നതും പ്രാഥമികകൃത്യങ്ങള്‍ക്കായി വരുന്നതും എന്റെ വീട്ടിലാണ്. കൂടാതെ കൂട്ടികള്‍ക്കു നല്കുന്ന അമേരിക്കന്‍ ഉപ്പുമാവ് റവയും അതുണ്ടാക്കാനുള്ള ഡാല്‍ഡയും എണ്ണയും സൂക്ഷിക്കുന്നത് എന്റെ വീട്ടിലാണ്. അതിലെനിക്ക് വല്ലാത്ത അഭിമാനവും എന്റെ കൂട്ടുകാര്‍ക്ക് അസൂയയും ആണ്.) ഞാനെങ്ങനെ അവരെ നേരിടും. ഉം വേണ്ട... ഒരു വല്ലാത്ത ആത്മവിശ്വാസം എന്നുള്ളില്‍ നിറഞ്ഞു. ഞാന്‍ സധൈര്യം നിന്നു, മറ്റുള്ളവര്‍ പേടിച്ചരണ്ടും...!
39 കുട്ടികളെയും പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ല. അടുത്തത് എന്റെ ഊഴമാണ്. ഈശ്വരി അമ്മ സാര്‍ എന്നെ നോക്കി. ഞാന്‍ സാറിനെ നോക്കി പുഞ്ചിരി തൂകി നില്പാണ്. ഭാവം കണ്ടാല്‍ 'ഇതാ വരൂ...എന്നെ ഒന്ന് പരിശോധിക്കൂ...' എന്നാണ്. പെട്ടെന്ന് സാര്‍ ഒരു മറുചിരിയുമായി പറഞ്ഞു -
'ഓ... ബാബുമോനോ... നീ എടുക്കത്തില്ല. എനിക്കറിയാം.... ശരി..ആ അഞ്ചു പൈസ ഞാനെടുത്തോളാം..മതി..എല്ലാവരും പെട്ടെന്ന് വീട്ടില്‍ പൊക്കോളു...'
എല്ലാവരും കലപില ശബ്ദം മുഴക്കി സന്തോഷപൂര്‍വം മടങ്ങി. ഞാന്‍ മാത്രം കുറ്റിയടിച്ചതുപോലെ നില്കുകയാണ്. എല്ലാം അത്ഭുതമായി മാറുന്നു. പിടിക്കപ്പെടേണ്ട ഞാന്‍ പരിശോധനപോലുമില്ലാതെ കടന്നു പോയി. നിരപരാധികള്‍ അകാരണമായി പീഢിപ്പിക്കപ്പെട്ടു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇപ്പോള്‍ സാര്‍ മാത്രമേ റൂമിലുണ്ടാകൂ... അഞ്ചു പൈസ തിരികെ നല്കി മാപ്പു പറയാം. ഞാന്‍ റൂം ലക്ഷ്യമാക്കി നീങ്ങവെ കുടയും ബാഗുമായി നേരെ എതിരെ സാര്‍ വരുന്നു. ആ മുഖത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. ഞാന്‍ ജാള്യതയോടെ ആ അഞ്ചു പൈസ നീട്ടി. പക്ഷേ സാര്‍ അങ്ങോട്ടൊന്ന് നോക്കുക പോലും ചെയ്യാതെ വീണ്ടും പറഞ്ഞു -
'ഓ... ബാബുമോനോ... നീ എടുക്കത്തില്ല. എനിക്കറിയാം....നീ എളുപ്പം വീട്ടില്‍ ചെല്ല്....'
ഞാന്‍ വീട്ടിലേക്ക് നടന്നു. ഈ അഞ്ചു പൈസ ഒരു ഭാരമായി എന്റെ ഉള്ളില്‍ വളരുകയാണ്. സ്കൂള്‍ മൈതാനം കഴിഞ്ഞ് റോഡിലേക്കിറങ്ങുന്നിടത്ത് ഒരു ചെറിയ ഓടയുണ്ട്. റെയില്‍വെ സ്റ്റേഷനു മുന്നിലെ ചന്ദ്രാ ഹോട്ടലിലെ മാലിന്യം മുഴുവന്‍ അതിലൂടെയാണ്. ഒഴുകുന്നത്, അല്ല കെട്ടിക്കിടക്കുന്നത്. ഞാന്‍ ചുറ്റും നോക്കിയിട്ട് ആ അഞ്ചു പൈസ കുപ്പത്തോട്ടിലേക്കെറിഞ്ഞു.
അഞ്ചു പൈസ കറുത്ത, കൊഴുത്ത അഴുക്കിലും കിടന്ന് തിളങ്ങുകയാണ്, കാര്‍മുകില്‍ കൂട്ടിലകപ്പെട്ട ഏതോ നിഷ്കളങ്ക ചന്ദ്രബിംബം പോലെ.
ശരിയാണ്... അവിടെ പതിക്കേണ്ടത് താനാണ്, താന്‍ മാത്രം....? 09/02/2010
എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.

കഥ

ചിരുതേ .... മാപ്പു തരൂ..... !

മനുഷ്യാവകാശ കമ്മീഷനിലിലെ ഒരംഗം എന്ന നിലയില്‍ നിരവധി യാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ആ യാത്ര- അതേ ജീവിതയാത്ര തുടരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ നിസ്സംശയം പറയും - അത് വയനാട് തന്നെയാണ്. ആ നീലച്ഛവിയാര്‍ന്ന കുന്നുകളും പഞ്ഞിക്കെട്ടുകള്‍ പറന്നു നടക്കും പോലുള്ള മേഘങ്ങളും നീര്‍ചോലകളും ഹൃദയഹാരികളാണ്.
കമ്മീഷന്റെ ജൂണ്‍ ഒന്നാം തീയതിയിലെ സിറ്റിങിന് ഞാനുമുണ്ടായിരുന്നു. ഇത്തവണ, ആവലാതികളും ദുരിതങ്ങളും കീറഭാണ്ഡങ്ങളായി മുതുകിലേന്തി തളര്‍ന്നവര്‍, കൂനിക്കൂടിയവര്‍, അനേകം വന്നു. വയനാട്ടിലെ ഊരുകളില്‍ വാറ്റിന്റെ മണമുയരുമ്പോള്‍, കുന്നുകളില്‍ കഞ്ചാവ് പൂത്തുലയുമ്പോള്‍ പിടയുന്നത് പെണ്‍മനമാണ്, അമ്മമാരുടെ ഉള്ളിലെ പേടമാനുകളാണ്. പണ്ടൊക്കെ പെണ്‍മക്കളുടെ അമ്മമാര്‍ക്ക് വേപഥുപൂണ്ടാല്‍ മതിയായിരുന്നു. എന്നാലിപ്പോള്‍ കാലപ്രവാഹത്തില്‍ ആണ്‍ - പെണ്‍ ഭേദമില്ല, അമ്മയ്കുപോലും മോചനമില്ല.
കാട്ടിലെ മൃഗങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു. വേട്ടയാടുവാന്‍ ക്ഷാമം നേരിടുകയാണ്. നഗരവാസികള്‍ക്ക് ആദിവാസികളുടെ ചോരയും നീരും അവകാശമാണ്., അമൃതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രതിബന്ധങ്ങളും അവര്‍ക്ക് പ്രശ്നമല്ല.
സുഗതകുമാരി ടീച്ചറും അവരുടെ സ്വര്‍ഗഗേഹമായ 'അഭയയും' സമൂഹത്തിന് ഒരു വലിയ സാന്ത്വനം തന്നെയാണ്. എന്റെ അമ്മയോടൊപ്പം ബി.എഡിന് പഠിച്ച അവര്‍ ഒരു വലിയ മനുഷ്യ സ്നേഹിയും മാതൃതുല്യയുമാ​ണ്. അവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സിറ്റിങിലാണ് വയനാട്ടിലെ ചിയമ്പൂരില്‍ നിന്നുള്ള ആ അമ്മ, ചിരുത കോപം കൊണ്ട് പൊട്ടിത്തെറിച്ചത്. എത്ര കാര്യവിവരമുള്ളവരെപ്പോലെ അവര്‍ പരാതി പറയുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും അനാസ്ഥയും കമ്മീഷന്റെ മുമ്പാകെ ഒരു വാങ്മയചിത്രമായി കാട്ടുന്നു.
'പേടിയാണെനിക്ക് .... വലിയ പേടി. പേടിച്ച് പനി പിടിച്ച് ഞങ്ങള്‍ വിറയ്ക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണ്?' - അവള്‍ തന്റെ കണ്ണുകള്‍ വിടര്‍ത്തി, നെറ്റിയിലേക്കൂര്‍ന്നുവീണ കുറുനിരകള്‍ മാടിയൊതുക്കിപ്പറഞ്ഞു.
പുറത്തേക്കുനോക്കി അവിടെ ആരൊക്കെയോ നില്കും പോലെ ഭയന്ന്, എന്നാല്‍ ധൈര്യമായി തന്നെ അവള്‍ പറഞ്ഞു.- 'അവര്‍ വല്ലാത്ത ആളുകളാണ്. എന്നും ഊരില്‍ എവിടുന്നെന്നറിയാത്ത ചിലരൊക്കെ വരും. ചാരായം വാറ്റും, കഞ്ചാവ് കൃഷിയുമാണ് നിറയെ. എന്തിനും പോന്നവര്‍, ഏത് കൃത്യവും ചെയ്യുന്നവര്‍....'
ഭയക്കാതെ ധൈര്യമായിരിക്കാന്‍ ഉപദേശിക്കവെ അവര്‍ ദൈന്യതയോടെ ടീച്ചറിന്റെ മെലിഞ്ഞ നീണ്ട കരങ്ങള്‍ മുറുകെ പിടിച്ച് പുലമ്പി -'അമ്മാ ഭയമായിരുക്ക്, ...രൊമ്പ കഷ്ടമായിരുക്ക്. നീ താന്‍ കാപ്പാത്തണം. ഏന്‍ കുളന്തൈ, ....രാജമാണിക്യവും ശിത്തിരയും..... വരുന്ന ആടിയില്‍ ശിത്തിരയ്ക്ക് വയസ്സ് പന്ത്രണ്ടാവും. അമ്മാ നീ എന്നെ വിട്ടു കൊള്ളു. ഇന്ത കുളന്തകളെ രച്ചിക്കണം. അവര്‍ ചീത്തയായിപ്പോകും...'
ആ അമ്മയുടെ പരിദേവനത്തിനിടയില്‍ ഞാനവരെ ശ്രദ്ധിച്ചു. സുന്ദരിയാണവര്‍. കാട്ടിനുള്ളില്‍ വിടര്‍ന്ന ഒരു നീര്‍മാതളപ്പൂവുപോലെ സുഭഗയാണവള്‍. ആരെങ്കിലും, അതേ നഗരവാസികളില്‍ ആരെങ്കിലും ഒരുക്കിയ ചതിയുടെ ബാക്കിപത്രം. തന്റെ കുഞ്ഞുങ്ങളെ ഈ വന്യമൃഗയാവിനോദത്തില്‍ നിന്നും മുക്തരാക്കുവാന്‍ കേഴുകയാണിവര്‍.
ഉപദേശങ്ങളിലൂടെ അവര്‍ക്ക് സാന്ത്വനാമൃതം പകരാന്‍ ഒരുങ്ങിയ മറ്റൊരു കമ്മീഷനംഗം ജോര്‍ജ്ജിനെ പുച്ഛത്തോടെ നോക്കിയിട്ട് അവര്‍ വീണ്ടും ടീച്ചറിന്റെ കരുണാദ്രമായ മിഴികള്‍ നോക്കി പരിദേവനം ചൊല്ലി. -'തായേ എന്‍ കുളന്തകള്‍ മുടിഞ്ഞുപോവും. നിജമാ അവരെ ചീത്തതാന്‍ ആക്കും. എന്നുടെ രാജമാണിക്യം പള്ളിക്കൂടം കണ്ടിട്ട് ഇരണ്ടു വര്‍ഷമായി. ശിത്തിരയ്ക് ഭയമായിരുക്ക്. അവളെ മൂന്നു തവണ കാട്ടിലേക്കു കൊണ്ടുപോകാന്‍ തെമ്മാടികള്‍ ശ്രമിച്ചമ്മാ.... നിങ്കത്താന്‍ അവരെ പള്ളിക്കൂടത്തിലയക്കണം.... കാപ്പാത്തണം....രച്ചിക്കണം....'
തമിഴും മലയാളവും കൂടിക്കലര്‍ത്തിയ അവരുടെ 'പേച്ച്' ഒരു മാരി തോര്‍ന്നതുപോലെ നിന്നു. ഞാന്‍ ടീച്ചറിനെ ശ്രദ്ധിച്ചു. ആ മിഴികള്‍ സജലങ്ങളായിക്കഴിഞ്ഞിരിക്കുന്നു. നെറ്റിത്തടം വലിഞ്ഞുമുറുകി. മാതൃത്വത്തിന്റെ പൊന്‍ശലാകകള്‍ വേദനയാര്‍ന്ന് വലിഞ്ഞ് പൊട്ടാറായിരിക്കുന്നു.
ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കുവാന്‍ നിശ്ചയിച്ചു. അവര്‍ പഠിച്ചിരുന്ന ശാന്തിഗിരി സ്കൂളില്‍ ഞങ്ങള്‍ പിറ്റേന്നു തന്നെ ആ അമ്മയേയും കുട്ടികളേയും കൂട്ടിച്ചെന്നു...... ടി.സി. വാങ്ങുവാന്‍, ......അനന്തപുരിയിലുള്ള അഭയത്തിന്റെ ചിറകിന്നടിയില്‍ സുരക്ഷിതരാക്കുവാന്‍....
പേരുപോലെ പ്രശാന്തസുന്ദരമായ ഒരു കുന്നിന്‍മുകളിലാണ് സ്കൂള്‍. മിഷണറിമാരുടേതാണ്. സിസ്റ്റര്‍ ഫിലോമിന എന്ന വെളുത്തു തുടുത്ത മദ്ധ്യവയസ്കയാണ് പ്രിന്‍സിപ്പല്‍. പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്ത അവര്‍ ഞങ്ങളുടെ ആഗമനോദ്ദേശം അറിയവെ മുഖം താഴ്ത്തിയിരുന്നു, ഏതോ പ്രാര്‍ത്ഥനാനിരതയായ മെഴുകുപ്രതിമപോലെ.
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിന്റെ ഖഡ്ഗം പുറത്തെടുക്കവെ ആ മെഴുകുപ്രതിമ മെല്ലെ ചലിച്ചു, കരുണയ്ക്കായി ഉരുകിയൊഴുകി. അവര്‍ ധാര്‍ഷ്ട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് ടീച്ചറോടു കേണു - 'ഇക്കൊല്ലം കുട്ടികള്‍ വളരെ കുറവാണ്. കഷ്ടിച്ച് ബ്രിമ്മിലെത്തിക്കാനേ കഴിഞ്ഞുള്ളു. ഈ രണ്ടു കുട്ടികളെ കൊണ്ടുപോയാല്‍ പ്രശ്നമാണ്.. ടീച്ചറൊന്ന് രക്ഷിക്കണം.'
വളരെക്കാലം അധ്യാപികയായിരുന്നതിനാലാവാം ടീച്ചര്‍ വളരെ സൗമ്യയായി പറഞ്ഞു - 'ശരി, ഞങ്ങള്‍ കൊണ്ടുപോകുന്നില്ല. ഈ രണ്ടു കുട്ടികളേയും ഇവിടുത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കണം.'
മെഴുകുപ്രതിമ ഉരുക്കു പ്രതിമയായി. ആ പരിണാമം വളരെ പെട്ടെന്നായിരുന്നു. - നോക്കു ടീച്ചര്‍ ഇതു വളരെ റസ്പെക്റ്റഡ് ആയുള്ള സ്ഥാപനമാണ്. ഹോസ്റ്റലില്‍ ഇത്തരം കുട്ടികള്‍ പറ്റില്ല. ഇത് വളരെ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കും. നാട്ടിലെ കുട്ടികള്‍ എതിര്‍ക്കും, രക്ഷകര്‍ത്താക്കളും. അതുകൊണ്ട് പ്ലീസ് അങ്ങനെ നിര്‍ബന്ധിക്കരുത്. അവര്‍ അവരുടെ ഊരില്‍ തന്നെ മുമ്പത്തെപ്പോലെ താമസിക്കട്ടെ,..... ഹാജര്‍ ഞങ്ങള്‍ കൃത്യമായി നല്‍കാം. എന്താ ടീച്ചറേ.....? അവര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.
'സാധ്യമല്ല. അവരുടെ ഊരില്‍ പ്രശ്നമുള്ളതുകൊണ്ടാണ് ടി.സി. വേണമെന്ന് ആവശ്യപ്പെടുന്നത്. ഒരു കാര്യം ചെയ്യു..... അങ്ങനെയെങ്കില്‍ ഉടന്‍ തന്നെ അപേക്ഷ സ്വീകരിച്ച് ടി.സി. എഴുതിക്കൊള്ളു.' ടീച്ചര്‍ അക്ഷോഭ്യയായി പറഞ്ഞു നിര്‍ത്തി.
പുറമെ അക്ഷോഭ്യയെങ്കിലും ടീച്ചറിന്റെ ഉള്ളിലെ വികാരം വായിച്ചെടുക്കാം, ആ ചലനങ്ങളില്‍, ആ വീക്ഷണങ്ങളില്‍. സിസ്റ്ററിന്റെ പിന്‍വശത്തായി തറച്ചിരിക്കുന്ന യേശുദേവന്റെ ക്രൂശിത ചിത്രത്തില്‍ തന്നെ അവര്‍ കണ്ണും നട്ടിരിക്കുകയാണ്. തിരുമുറിവുകളുടെ എണ്ണം വീണ്ടും വീണ്ടും സേവനത്തിന്റെ പേരില്‍ കൂട്ടുന്ന മനുഷ്യപുത്രരെ ഓര്‍ത്ത് ആ മഹാനായ മനുഷ്യപുത്രന്‍ തേങ്ങുന്നുണ്ടാവും.
'അത് ടീച്ചറെ, സ്ട്രെങ്ത് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഈ കേസിന് ഞങ്ങള്‍ പ്രത്യേക പരിഗണന നല്‍കാം. ഏതായാലും സിക്സ്ത് വര്‍ക്കിങ്ഡേ കഴിയട്ടെ. ടി.സി.ഉറപ്പായി തരാം.' അവര്‍ തെല്ലു ജാള്യതയോടെ, ആവശ്യകതാബോധത്തോടെ അപേക്ഷിച്ചു.
കമ്മീഷന്റെ ഇത്തവണത്തെ സിറ്റിങ് കഴിഞ്ഞ് വളരെ ഖിന്നരായാണ് ഞങ്ങള്‍ മടങ്ങിയത്. മേഘപ്പഞ്ഞിക്കൂട്ടങ്ങളെ നെറുകയില്‍ വെച്ച് ഉമ്മവെയ്ക്കുന്ന വയനാടന്‍ കുന്നുകളും ചുറ്റിപ്പിണയുന്ന ചേതോഹാരിയായ ചോലകളും എന്റെ മനസ്സിലേക്ക് ഇത്തവണ കടന്നു വന്നില്ല. അര്‍ദ്ധനഗ്നാംഗിയായ ആ വനസുന്ദരിയും അവരെ സൗന്ദര്യത്തില്‍ വെല്ലുന്ന നീലക്കണ്ണുള്ള മകളും ചെമ്പന്‍മുടിക്കാരനായ മാണിക്യവും ഹൃദയമുകുരങ്ങളില്‍ മാറി മാറി മിന്നിത്തെളിയുന്നു, .... മറയുന്നു. മാനുഷികഭാവം ഉറഞ്ഞുകൂടി കാരുണ്യമൂര്‍ത്തിയായിത്തീര്‍ന്ന സുഗതകുമാരി ടീച്ചറിന്റെ സജലമിഴികള്‍ എന്നെ ഇപ്പോഴും വല്ലാതെ അസ്വസ്ഥനാക്കുന്നു.
അനന്തപുരിയിലെ തിരക്കേറിയ വീഥികളില്‍ പരസ്പരം മുട്ടിയും തട്ടിയും നീങ്ങുന്ന ജനാവലികള്‍ക്കിടയില്‍, ജീവിതസമരത്തിന്റെ തീച്ചൂളകള്‍ക്കിടയില്‍, ഞാന്‍ മുങ്ങവെ, വയനാടിന്റെ നൊമ്പരം മറന്നു പോയി. പുതിയ പ്രശ്നങ്ങളും പരിവേഷങ്ങളും എന്നെ വന്നു പൊതിയവെ, ഒക്കെ മറന്നു.
മുറ്റത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പത്ര പതനധ്വനിയും പത്രക്കാരന്റെ ചിരപരിചിത മണിയടിയും എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. എന്റെ ഇന്നത്തെ ദിവസം ആരംഭിക്കുകയാണ്. ആവി പറക്കുന്ന മധുരമിടാത്ത ചായ നിറച്ച കപ്പ് ചുണ്ടോട് ചേര്‍ത്ത്, മറുകൈയാല്‍ പത്രത്താള്‍ നിവര്‍ത്തവെ, തലവാചകം എവിടെയോ ഉടക്കി....അകതാരിന്റെ ഉള്ളിലാവാം. ഞാന്‍ ചുണ്ടോടടുപ്പിച്ച പാനീയം താഴെ വെച്ച്, ചായ മൊത്തിക്കുടിച്ച് പത്രത്താളുകള്‍ പരതുന്ന പതിവ് ഉപേക്ഷിച്ച്, വായനയില്‍ മുഴുകി.
'വയനാടന്‍ കുന്നുകള്‍ വീണ്ടും നിണമണിഞ്ഞു' - തലവാചകം അതാണ്. വളരെ വേഗം അതിനു താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടു. ദൈവമേ, ഇത് അവളാണല്ലോ? ചിരുത.... അമ്മയ്ക്ക് മാനവും ജീവനും കൂടിയാണ് നഷ്ടപ്പെട്ടത്. മകള്‍ക്ക് മാനവും ശിഷ്ടജീവിതവും. എതിര്‍ത്ത മാണിക്യത്തിന്റെ തല തല്ലിപ്പൊട്ടിച്ചിരിക്കുന്നു. പത്രം വലിച്ചെറിഞ്ഞ് ടീച്ചറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഫോണിനടുത്തേക്ക് നീങ്ങവെ, ഫോണ്‍ മുരണ്ടു. റിസീവര്‍ കൈയിലെടുത്ത് കാതോടു ചേര്‍ത്തു. മെല്ലെ 'ഹലോ' എന്നു പറയവെ മറുതലയ്ക്കല്‍ ടീച്ചറിന്റെ മുഴക്കമുളള ശബ്ദം. 'കുമാര്‍, ഒക്കെ വെറുതെയായല്ലോ?നമുക്കവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ...? ആ മകളെയെങ്കിലും നമുക്ക് അഭയയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലല്ലോ.....?'
റിസീവര്‍ യാന്ത്രികമായി താഴെ വെച്ച് ഞാനകലെ അഗസ്ത്യപര്‍വ്വതനിരകളില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിയുന്നത് ശ്രദ്ധിച്ചു. കുന്നിന്റെ മൂര്‍ദ്ധാവില്‍ നിന്നും പൊട്ടിയൊലിക്കുന്ന ചോരച്ചാലുകള്‍പോലെ അത് താഴ്വരയാകെ പരക്കുകയാണ്..... ശരിക്കും ചോര തന്നെ!
പെട്ടെന്ന് എനിക്ക് പച്ചച്ചോരയുടെ തീഷ്ണഗന്ധം അടുത്തനുഭവപ്പെട്ടു. ആ ചോരക്കളത്തില്‍ ചിലമുഖങ്ങള്‍ പിന്നീട് തെളിഞ്ഞു വന്നു. വയനാടന്‍ കാടുകളില്‍ കാമവെറിക്കു വിധേയരായി മകളെ രക്ഷിക്കാന്‍ ശ്രമിക്കവെ കൊലക്കത്തിക്ക് വിധേയയായ ചിരുതയുടെ മുഖം. തൊട്ടടുത്ത് പ്രഥമസംഗമത്തിന്റെ പരിക്കേറ്റ് പിടയുന്ന ശിത്തിരയുടെ മുഖം.
ഞാന്‍ പെട്ടെന്ന് മുഖം താഴ്ത്തി, .....ലജ്ജയോടുതന്നെ.