Wednesday, May 12, 2010

നുറുങ്ങുകഥ

തയ്യല്‍ പീരിയഡ്
അതൊരു സുവര്‍ണ കാലഘട്ടമായിരുന്നു. വളരെ റൊമാന്റിക്കായി പറന്നു നടന്നിരുന്ന കാലം.
നാലാം ക്ലാസിനു ശേഷം പഠനം തുടര്‍ന്നത് ആണ്‍കുട്ടിയായിട്ടു കൂടി ഗേള്‍സ് സ്കൂളിലായിരുന്നു. കാരണം വിശദമാക്കാന്‍ അതിന് അല്പം ചരിത്രം വിളമ്പിയേ പറ്റു. ആദ്യം മിക്സഡ് സ്കൂളായിട്ടായിരുന്നു തുടക്കം. ഇംഗ്ലീഷുകാരുടെ കാലത്തെ സ്കൂളാണ്. ഇപ്പോഴും കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിന്റെ ആദ്യ കെട്ടിടത്തിന്റെ നെറ്റിയില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന് കൊത്തി വെച്ചിട്ടുണ്ട്. സ്കൂള്‍ കാലാന്തരത്തില്‍ വളര്‍ന്ന് വികസിച്ചപ്പോള്‍ അതിനെ പിന്നീടുള്ള അധികാരികള്‍ ബൈഫര്‍ക്കേറ്റ് ചെയ്തു.....അതായത് ഗേള്‍സ് എന്നും ബോയ്സ് എന്നും രണ്ട് സ്കൂളായി വിഭജിച്ചു. പക്ഷെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുട്ടികളുടെ എണ്ണക്കുറവുമൂലം ഞങ്ങള്‍ ആണ്‍കുട്ടികളെക്കൂടി ഏഴാം ക്ലാസു വരെ ഗേള്‍സില്‍ നില നിര്‍ത്തുവാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് കഥാനായകനായ ഞാന്‍ പോലീസ് കോര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള ഗേള്‍സ് സ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുവാനിടയായത്. ഞങ്ങള്‍, .... വിരളമായ ആണ്‍വര്‍ഗ്ഗത്തിന് അവിടെ കടുത്ത അവഗണനയും പരിഹാസവും ഭീഷണിയും നേരിട്ടിരുന്നു. ആകെ പരിഗണന കിട്ടുന്നത് യൂത്ത് ഫെസ്റ്റിവലിനും വാര്‍ഷികത്തിനുമാണ്. കാവല്‍ പട്ടാളക്കാരായി വെളിയില്‍ നിന്നു വരുന്ന പൂവാലന്‍ അണ്ണന്മാരെ കൈയ്യോടെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക എന്ന ദൗത്യം.
അന്നൊക്കെ വലിയ പെണ്‍കുട്ടികളാണ് മിക്ക ക്ലാസുകളിലും. കാരണം അന്ന് ആള്‍ പ്രൊമോഷനോ, കൂട്ട ജയിപ്പീരോ ഒന്നും കണ്ടു പിടിച്ചിട്ടില്ലായിരുന്നു. മൂന്ന് മാര്‍ഗ്ഗത്തിലൂടെയായിരുന്നു അന്ന് കുട്ടികള്‍ ജയിച്ചിരുന്നത്. ഒന്ന് പഠിച്ച്, രണ്ട് സാറുന്മാരുടെ ഡിവിഷന്‍ നിലനിര്‍ത്താനുള്ള എണ്ണം തികയ്കലിന്, മൂന്ന് സാറുന്മാരെ സ്വാധീനിച്ച്. അതു കൊണ്ട് വലിയ ചേച്ചിമാരും അവരുടെ ചേഷ്ഠകളും കണ്ടാണ് ഞങ്ങള്‍ ക്രീമിലെയറുകളായ ഇംഗ്ലീഷ് മീഡിയംകാര്‍ അവിടെ വളര്‍ന്നത്. ബഹുഭൂരിപക്ഷത്തിന്റെ മാനറിസം ഞങ്ങളുടെ നടപ്പിലും പെരുമാറ്റത്തിലും സംസാരശൈലിയിലും വളരെയധികം സ്വാധീനം ചെലുത്തി നിന്നിരുന്നു. അഞ്ചു മുതല്‍ ഏഴുവരെയുള്ള പ്രായം ബാല്യ - കൗമാരത്തിന്റെ മദ്ധ്യ കാലഘട്ടമാണ്. ഈ മോള്‍ഡിങ് പീരിയഡില്‍ ഞങ്ങള്‍ ചുറ്റുപാടുകളുടെ വര്‍ണ്ണപ്പകിട്ടിന് വിധേയരായതില്‍ ഒട്ടും അതിശയോക്തിയില്ല.
പശ്ചാത്തല വിവരണത്തില്‍ ഞാന്‍ കഥാസന്ദര്‍ഭം മറന്നു. സംഗതി തയ്യല്‍ ക്ലാസാണ്. ചിന്നമ്മ സാറിന്റെ തയ്യല്‍ ക്ലാസ് ഞങ്ങള്‍ ഭയ - ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. കാരണം അവര്‍ അത്ര കര്‍ക്കശക്കാരിയും ആത്മാര്‍ത്ഥതയുള്ളവരും ആയിരുന്നു. തയ്യലിനോട് യഥാര്‍ത്ഥത്തില്‍ താല്പര്യം പെണ്‍കുട്ടികള്‍ക്കായിരുന്നു. ചിന്നമ്മ സാറിനും അതറിയാം. അതിനാല്‍ അവരെ തയ്യലിന്റെ വെട്ടും കുത്തിത്തയ്പും പഠിപ്പിക്കും. ഞങ്ങളെ കളിക്കാന്‍ വിടുകയുമില്ല, പകരം നൂതനമായ ഒരു വിദ്യ സമയം പോക്കാന്‍ സാറു തന്നെ കണ്ടുപിടിച്ചു. സംഗതി തയ്യല്‍ ക്ലാസല്ലേ...ഇരിക്കട്ടെ ആണ്‍കുട്ടികള്‍ക്കും ഒരു തയ്യല്‍ പണി. എന്താണെന്നോ....?
മെഷീന്‍ ചവിട്ടിക്കറക്ക്... അതായത് ഒരു പഴയ, ഞരങ്ങുന്ന, ഞാംബവാന്‍ തയ്യല്‍ മെഷിന്‍ അവിടെയുണ്ട്. സംഗതി നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ... അവന്‍ ഫോറിനാണ്....ഒറിജനല്‍ സിംഗര്‍ മെഷിന്‍...പക്ഷെ പല്ല് കൊഴിഞ്ഞ് അവശനിലയിലാണ്.
പൊടി പിടിച്ചു കിടന്ന അവനെ ഞങ്ങളെക്കൊണ്ടു തന്നെ വൃത്തിയാക്കി, ഒരു മൂലയില്‍ പ്രതിഷ്ഠിച്ചു. ചിന്നമ്മ സാര്‍ നമ്പര്‍ ഒന്ന് എന്നു വിളിച്ചാല്‍ ഒന്നാം നമ്പരുകാരന്‍ അതിന്റെയരികിലിരുന്ന് വെറുതെ ചവിട്ടിക്കറക്കാന്‍ തുടങ്ങും. കുറച്ചു നേരമാകുമ്പോള്‍ മോണിട്ടര്‍, സാറിനെ സമയമായി എന്നറിയിക്കുമ്പോള്‍, നമ്പര്‍ രണ്ടിന്റെ ഊഴമാകും. ഇങ്ങനെ ആ പീരിയഡ് മുഴുവന്‍ ആണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുന്നു. സാറിന് പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കുകയും ചെയ്യാം.
ഞങ്ങള്‍ ചവിട്ടിക്കൊഴിപ്പിക്കുമ്പോള്‍ ചില നീള്‍മിഴികള്‍ എതിര്‍ വശത്തു നിന്ന് അസൂയയോടെ ഞങ്ങളുടെ കലാപരിപാടി നോക്കിയിരിക്കും. ചിന്നമ്മ സാര്‍ ചിലപ്പോളത് കൈയോടെ പിടികൂടും....ആ പെണ്‍കുട്ടികള്‍ക്ക് പിന്നെ തെറിയുടെ പൂരമാകും പ്രതിഫലം... സംഗതി മൊത്തം അശ്ലീലമായിരുന്നെന്ന് പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത്.
കഥാശേഷം ചിന്നമ്മ സാറ് അവിടെ നിന്നും ട്രാന്‍സ്ഫറായിപ്പോയി... തയ്യലും ക്രാഫ്റ്റും മ്യൂസിക്കും ഒക്കെ അന്യം നിന്നിരിക്കുന്നു. ഇന്നവിടെ തയ്യല്‍ ക്ലാസില്ല....മെഷീനുകള്‍ ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുന്നു. എന്റെ ബാലകുതൂഹലങ്ങളുടെ സാക്ഷിപത്രം പോലെ ആ പഴയ സിംഗര്‍ മെഷീന്‍ അവിടെയുണ്ടാവാം..... പെണ്‍കുട്ടികളെ കണ്ടു മടുത്ത്, മുരടിച്ച ഒരു വേളയില്‍ ആണ്‍കുട്ടികളുടെ ബലിഷ്ഠകാലടികളിലമരുവാന്‍ ഇനിയുമൊരു ജന്മവും തേടി ....
-ആര്‍.പ്രസന്നകുമാര്‍ - 12/05/2010

1 comment:

  1. പഴയ ഓർമ്മകൾ ഇങ്ങനെ അയ്‌വിറക്കാൻ എന്താ രസം അല്ലെ

    ReplyDelete