Wednesday, May 19, 2010

കുറിപ്പുകള്‍

ഇന്‍സര്‍വീസ് കോഴ്സുകള്‍ / അദ്ധ്യാപക പരിശീലനങ്ങള്‍
എല്ലാ ജീവനക്കാര്‍ക്കും അയാളുടെ ഔദ്യോഗിക കാലഘട്ടത്തിനിടയില്‍ വളരെയധികം പഠനങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. അത് മിക്കവാറും അവനവന്റെ തൊഴില്‍ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കുകയും ചെയ്യും. നാം അതിനെ പല പേരുകളില്‍ ഔദ്യോഗിയ ഭാഷ്യം പകരുമെങ്കിലും അത് ഇന്‍ സര്‍വീസ് കോഴ്സ് തന്നെ.
എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ നിരവധി ട്രെയിനിങ്ങുകള്‍ക്ക് വിധേയമായിട്ടുണ്ട്. പിന്നീട് ട്രെയിനര്‍ ആയും വേഷം കെട്ടി....കെട്ടുന്നു.
നിരവധി ഘട്ടങ്ങളും അനുഭവങ്ങളും തിക്താനുഭവങ്ങളും എന്റെ സ്മരണയില്‍ കടന്നു വരുന്നുണ്ട്. ഒക്കെ ജീവിതത്തിന്റെ ഭാഗമെന്നു കരുതി കൂടെക്കൂട്ടുന്നു. പക്ഷെ ഒന്നു ഞാന്‍ പറയാം...അത്തരം തീച്ചൂളകളും മൃദുശീകരങ്ങളുമാണ് സര്‍വീസിന്റെ ബാക്കിപത്രം.
ട്രെയിനിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. സ്ഥിരവും സുഖകരവുമായ അവസ്ഥയില്‍ നിന്ന് അപരിചിതമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോളുണ്ടാകുന്ന വിഹ്വലതയാണ് ഒന്ന്. രണ്ട് ട്രെയിനിങ്ങിന്റെ അപാകത. മൂന്നാമത് ആവശ്യകതാബോധം.
ആദ്യപ്രശ്നം തീര്‍ത്തും വ്യക്തിപരവും മാനസികവുമാണ്. അതിന്റെ പരിഹാരവും അവിടെ തന്നെ. അത് നമ്മള്‍ക്ക് പരിശീലനത്തിലൂടെ അനായാസം മാറ്റി മറിക്കാം. നാം എങ്ങനെയാവണമെന്ന്... എങ്ങനെ പെരുമാറണമെന്ന് നാമാണ് നിശ്ചയിക്കുന്നത്.....ഒരു വലിയ പരിധി വരെ. അവിടെ അടിച്ചേല്‍പ്പിക്കലുകളുണ്ടായാല്‍ അത് പരാജയത്തിലേക്കു തന്നെ കൂപ്പുകുത്തും....തീര്‍ച്ച.
ട്രെയിനിങ്ങിന്റെ അപാകത കുറച്ചുകൂടി ഗൗരവതരമാണ്. അത് പ്ലാനിങ് മുതല്‍ ഇങ്ങേയറ്റം ട്രെയിനിങ്ങിനു വിധേയമാകുന്നവരില്‍ വരെ നീളുന്നു. ശരിയായ പ്ലാനിങ്, ആവശ്യകതയില്‍ ഊന്നിയുള്ള പഠനരീതി, ശരിയായ പരിശീലകര്‍, ആത്മാര്‍ത്ഥതയില്‍ ചാലിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കല്‍, നല്ല പരിചരണം എന്നിവ ചില ഘടകങ്ങളാണ്. പഴയകാല ട്രെയിനിങ്ങിനു പോയവര്‍ക്ക് പലതും ഓര്‍മ്മവരും. ഉദാഹരണമായി അന്ന് തട്ടിക്കൂട്ട് പരിശീലനമായിരുന്നു മിക്കയിടത്തും. മൊഡ്യൂളൊന്നുമില്ലാതെ, പങ്കെടുക്കുന്നവരുടെ കഴിവിനെ ചൂഷണം ചെയ്ത് , നിര്‍ഗുണപരബ്രഹ്മം പോലെ പരിശീലകര്‍ നില്കെ, എന്ത് ട്രെയിനിങ്ങ്...എന്ത് പുതുമ....എന്ത് പ്രയോജനം....?ആള്‍ക്കാര്‍ കൂകാതെ സഹകരിക്കുന്നത് ...സഹകരിച്ചത് അവരുടെ മാന്യ മുഖം സംരക്ഷിക്കാനാണ്.
ഇപ്പോള്‍ ഐ.ടി.അറ്റ് സ്കൂള്‍ വ്യത്യസ്ഥമായ നിരവധി പരിശീലനങ്ങള്‍ നടത്തി വരുന്നു. ആദ്യ കാലത്ത് ട്രെയിനിങ്ങിനു വിധേയരാവുന്ന പഠിതാക്കള്‍ക്ക് അങ്ങോട്ട് പ്രതിഫലം കൊടുക്കുമായിരുന്നു. ഇന്ന് കാലം മാറി, കഥ മാറി.....
സര്‍ക്കാര്‍ / എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് സൗജന്യ പരിശീലനവും അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് ഫീസ് ചുമത്തിക്കൊണ്ടുള്ള പരിശീലനവുമാണ് നടക്കുന്നത്. പഠിതാക്കള്‍ അതിന്റെ
റിസോഴ്സ് പേര്‍‌സണ്‍സിനു മുകളില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി, ഫോണിലൂടെയും നേരിട്ടും, എങ്ങനെയെങ്കിലും പരിശീലനത്തിനു വിധേയമാകുന്നു.
എന്തു കൊണ്ട്....?
പരിശീലനം കൂടുതല്‍ ആകര്‍ഷകവും (മള്‍ട്ടി മീഡിയ, ലാപ്ടോപ്പ്, വീഡിയോ പ്രദര്‍ശനം.... തുടങ്ങിയവയില്‍ അധിഷ്ഠിതമാക്കി) ആവശ്യത്തില്‍ വേരൂന്നിയതും ആശയാധിഷ്ഠിതവും കാലോചിതവുമാണ്. എട്ടാം ക്ലാസിലെ പുതിയ ഐ.സി.ടി. പുസ്തകം പഠിപ്പിക്കുവാന്‍ പരിശീലനം കിട്ടിയേ തീരു. വിഷയാധിഷ്ഠിതമായി തയ്യാറാക്കിയ പുതിയ ഐ.സി.ടി. പുസ്തകം ഇന്നൊരു ആവേശമായി പഠിതാക്കളില്‍ നിറയുന്നത് അതിന്റെ തൊട്ടടുത്തു നിന്ന് (കുറിമാനം എഴുതുന്ന ആള്‍ റിസോഴ്സ് പേര്‍‌സണാണ് ) എനിക്ക് കാണാന്‍ കഴിയുന്നു. നാളെ ഈ ജ്വാല സമൂഹമാകെ പടരുമെന്നതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട....
തിരിയില്‍ നിന്നും കൊളുത്തിയ നിരവധി പന്തങ്ങളായി പഠിതാക്കള്‍ നാളെ ക്ലാസുകളില്‍ അറിവിന്റെ തൂവെളിച്ചം തൂകി പ്രശോഭിതമാക്കും, അത് അതാത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ കൂടുതല്‍ വിളക്കും....അങ്ങനെ ആദ്യകാല ലക്ഷ്യത്തിലേക്ക് ഐ.ടി.പഠനം എത്തിച്ചേരും.....തീര്‍ച്ച.
- ആര്‍.പ്രസന്നകുമാര്‍ - 20/05/2010

No comments:

Post a Comment