Saturday, April 17, 2010

കവിത

കാല്‍നഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ...........
[ ജനിച്ചു വളര്‍ന്ന നാട്ടില്‍ വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കവി ചെല്ലുകയാണ്. എങ്ങും മാറ്റത്തിന്റെ കൊടിക്കൂറകള്‍ മാത്രം. പണ്ട് കണ്ടവര്‍ പലരും പരസ്പരം തിരിച്ചറിയാതെ കടന്നു പോകുന്നു, കാലമെന്ന മഹാവേഷക്കാരന്‍ വരുത്തിയ വേഷപ്പകര്‍ച്ചയുടെ ഇന്ദ്രജാലം....! ]
പോയ വര്‍ഷങ്ങള്‍ കൊഴിയുമിലച്ചാര്‍ത്തു പോലെ
മായാ യവനികയില്‍ മൂടിയെന്‍ മാനസതലമാകെ....
ഒരു കാറ്റു വന്നെന്‍ മറവിയില്‍ മറയുമാക്കാഴ്ചയേകുവാന്‍
തെരു തെരെ വീശുക, യാത്ര തുടരുക പഥിക നീ....
പത്രങ്ങള്‍ വാനില്‍ പറന്നകലട്ടെ, വീണ്ടും ഹരിതാഭ-
നേത്രകുതൂഹലമായി വസുന്ധരക്കേഴകേകട്ടെ...
ജനിച്ച മണ്ണിന്‍ മാറിലൂടെന്‍ പദവിന്യാസമുണരും
മാനസയാത്ര തുടരട്ടെ, വൃഥാ സ്വപ്നമാണെങ്കിലും.
മണ്ണുവാരിക്കളിച്ചതും അപ്പമടകളവിയലുമുപ്പലിട്ടതും
പെണ്ണുകെട്ടി പാവക്കുഞ്ഞിനെ താരാട്ടിയുറക്കിയതും
മച്ചിങ്ങ ചെത്തിയൊരുക്കി ഒരു കമ്പിലതു നാട്ടി-
ഉച്ചത്തിലലറി 'മൈക്കു' കളിച്ചതും തൊണ്ടയടച്ചതും
വേദി കെട്ടി, പഴയ സാരി കര്‍ട്ടനായി ചമച്ചതും
മോദമോടെ നാടകങ്ങളാടി തിമര്‍ത്തതും തളര്‍ന്നതും
മഴയുടെ നൃത്തക്കളരിയില്‍ ഒരു പിണ്ടിച്ചങ്ങാടമായി
ഒഴുകി നടന്നതും കൂടെയാടി അജീര്‍ണക്കോമരമായതും
അപ്പോത്തിക്കിരി വന്നപ്പോളേകിയ സൂചിക്കുന്തങ്ങളും
കുപ്പിക്കുള്ളിലെ ചുവന്ന കയ്പന്‍ മരുന്നും രൂക്ഷഗന്ധവും
അമ്മന്‍കോവിലില്‍ പിന്നെ അയ്യപ്പന്‍ നടയില്‍ -
ചെമ്മേ വന്‍മരം നിഴല്‍ക്കളമിട്ട ജഡയന്‍ കാവില്‍
ചിറപ്പുകള്‍ നീളെ നിരത്തിയ കടലയും പഴവുമവിലും
ചീറിയുയരും കുഴിപ്പുവും കാതടപ്പിക്കും മാലപ്പടക്കവും
കുഴിയനിലയില്‍ പകര്‍ന്നേകും പായസമധുരസാമൃതം
കഴിയില്ല മറവിക്കുണ്ടിലേക്കെറിയുവന്‍ -നാവു സാക്ഷി...
ഉത്സവങ്ങള്‍ , പട്ടുടയാട ചുറ്റിയ ഗ്രാമപ്പെണ്ണായുള്ളില്‍
മത്സരമേളമൊരുക്കിയ യൗവനപ്പെരുങ്കളിയാട്ടകാലം.
ഇന്നു വേണ്ടതു നാളെവേണ്ട, പുതുമക്കായ്, മനം ചഞ്ചലം
കിന്നാരത്തുമ്പിയായി നീളെ പാറുന്നു, പൂവുകള്‍ തോറും.....
ആരു തടുക്കും, തൊടുക്കും, കാമവിശിഖങ്ങള്‍ മാറി മാറി
ആരൂഢങ്ങള്‍ തകര്‍ക്കും - ഹൃദയശലാകയതിലോലം.
കൂടെപ്പഠിച്ചവര്‍, തല്ലിത്തിമര്‍ത്തവര്‍ പിന്നെ കണ്ടാല്‍-
നടാടെയെന്നോതി നീങ്ങുമപരിചിത വേഷങ്ങള്‍, കഷ്ടം.
പിന്നൊരു കൂട്ടര്‍, ബന്ധത്തിന്‍ സുഗന്ധം പൂശുന്നവര്‍
പിന്നാലെ നടന്നെന്നും ഊഷ്മള വികാരഗീതമേകുന്നു.
നാണം കുണുങ്ങികള്‍ നാവില്‍ പൊന്നിന്‍ പൂട്ടിട്ടവര്‍
ഈണത്തില്‍ മൊഴിത്തേന്‍ കുഴമ്പു പുരട്ടുന്നു മന്ദം.
ലോകഗതി കണ്ടു പകച്ചു നീങ്ങവെ മാറിയ ഭൂമിക-
പകലിരവിന്‍ നിതാന്ത നിര്‍വികല്പ സമാധി പൂകി.
പണ്ടു കല്ലെറിഞ്ഞു വീഴ്ത്തി നുകര്‍ന്നലസമെറിഞ്ഞ-
അണ്ടിയിന്നൊരു മാവായിത്തളിര്‍ത്തു നില്പൂ...
മാമ്പഴമേകിയ മാവിന്‍ ചുവടു കണ്ടു, മധുരം കണ്ടു-
തുമ്പച്ചോറിന്‍ പച്ചപ്പാടത്തരിശുകള്‍ നീളെ കണ്ടു,
കണ്ടം നികത്തിയതു കണ്ടു, റബ്ബര്‍ മരങ്ങള്‍ കണ്ടു
തുണ്ടം തുണ്ടായി വെട്ടി നുറുക്കിയ വിപ്ലവം കണ്ടു...
കൊടികള്‍ കണ്ടു, കൊലപാതകികളെ കണ്ടു
കൊടിയ ഭാരം പേറും പാവങ്ങളെയും കണ്ടു...
കാണാതെ കണ്ടതു പാഠം, ഇനി വരാനുള്ളതിന്‍
കാണിക്ക മാത്രം, തുടരുക രാഷ്ട്രനിര്‍മ്മാണം.
മൊബൈല്‍ ഗോപുരങ്ങള്‍ ചേക്കേറും മന്ദിരങ്ങള്‍
സിംബലായി പരിലസിക്കും പരിഷ്കാരപ്പണ്ടാരങ്ങള്‍
അര്‍ബുദവിത്തെറിയും മഹാകാളിയായി തുള്ളുന്നു
നിര്‍ബാധമെങ്ങും നിര്‍ലോഭം നിരന്തരദുരന്തചിത്രം.
അമ്പലഗോപുരം ചെറുതായി ചുരുങ്ങി , ദൈവം പോലും
കമ്പമോടെ തിരയുന്നു 'റേഞ്ചുള്ള ടവര്‍' ശൃംഗോന്നതി...
കാലപ്രവാഹച്ചുഴിയില്‍ കറങ്ങാതെ മാറി നില്പൂ ഞാന്‍
നിലപാടു മാറ്റാതെയെന്‍ തറവാടിടിക്കാതെ കാക്കുന്നു..
ഞാന്‍ നടന്നൊരാ വഴിയിന്നില്ല, നീരാടിയ പുഴമൃതി പൂകി
തേന്‍ നുകര്‍ന്നൊരാ തൊടിയില്ല, കോണ്‍ക്രീറ്റ് വനമുണ്ട്-
ചേക്കേറുവാന്‍ ഇളം ചില്ലയില്ല, നെല്ലിമരവും തറയുമില്ല
കാക്കേണ്ടവന്‍ കഥ പറഞ്ഞിരിക്കുന്നു -'വെടിമുക്കില്‍...'
ഗ്രഹാതുരവ്യഥയുമായി ഞാനലയുന്നു, ഗര്‍ഭാലസ്യചിന്ത-
ഗ്രഹണ വീഥിയില്‍ പുളിയൂറുമേതോ പച്ചമാങ്ങ തേടുന്നു.
തിരിച്ചറിയുന്നില്ല എന്നെയാരുമെങ്കിലും ഉള്ളിലെയഗ്നി
എരിഞ്ഞടങ്ങുന്നുണ്ട് -ഇതു ഞാന്‍ നടന്ന ഇടവഴികള്‍!
ഇതായെന്‍ കാല്‍നഖേന്ദു, മായ്ചാലും മായാതെ നില്കും
ചേതോഹരമതു പതിഞ്ഞതെന്‍ മാനസരഥ്യയില്‍ മാത്രം.

No comments:

Post a Comment