ശവകുടീരങ്ങള്‍ക്കരികില്‍...
വിജനമേകാന്ത ശോകാന്ത ഭൂവിലൊരുദിവസം
സ്വജനങ്ങള്‍ നിതാന്തനിദ്ര പൂകുമീ കുടീരത്തില്‍-
വന്നെത്തി ഞാന്‍, ദീര്‍ഘയാത്രാക്ഷീണമകറ്റാന്‍ മെല്ലവെ
കന്നിമണ്ണിന്‍ മാറത്തു മലര്‍ന്നു മിഴി പൂട്ടിക്കിടക്കവെ
ശുഷ്കപത്രങ്ങള്‍ കാലടികള്‍ക്കിടയില്‍ ഞെരിയും
വിഷാദ മൃദുലനിനദം കേട്ടു ഞാനെഴുന്നേറ്റു...
മെഴുകുതിരി വിളക്കും കൈയ്യിലേന്തി വരുന്നിതാ
അഴലിന്റെ മണ്ഡപത്തില്‍- ഇവര്‍ മുഗ്ദമാലാഖമാരോ..?
എന്നെ കണ്ടു കാണും - പക്ഷെ ദു:ഖത്തിനശ്രുച്ചില്ലിലീ-
മിന്നാമിനുങ്ങിന്‍ വിളറിയ കന്ദളം കെട്ടതാകാം.
വന്നവരോരുത്തരായി തന്‍ പ്രിയകുടീരങ്ങളില്‍
പൊന്നിന്‍തിരി കൊളുത്തി സഗദ്ഗതം പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥിച്ചു തളര്‍ന്നവര്‍, കേണുവീണവര്‍, മിഴിനീരിന്‍-
തീര്‍ത്ഥജലത്തിലീ മൃതാത്മാക്കള്‍ സ്വര്‍ഗ്ഗം പൂകിയേക്കാം.
ജനിമൃതിപോലെ, വന്നവര്‍ വന്നവര്‍ മടങ്ങവെ-
കുനിഞ്ഞിരുന്നൊരു കുടീരം പുല്കിക്കൊണ്ടൊരാള്‍ മാത്രം
പൊട്ടിക്കരയുന്നു, ജീവിതഭാരമറിയിക്കുന്നു-
മുട്ടി മുട്ടി പ്രാര്‍ത്ഥിക്കുന്നു - ദേവനിതു കണ്ടിരിക്കാം.
ഇളം തെന്നലിലാ മെഴുകുതിരി നാളം കെടുമ്പോള്‍
കൊളുത്തിയും, ഇടയ്കിടെ മാറത്തടിച്ചവള്‍ തന്‍-
കൊച്ചുസങ്കടങ്ങള്‍ ഏറ്റു പറയുകയാവാം- മെല്ലെ
വേച്ചു വേച്ചാ ശുഭ്രരൂപവും നമ്രയായകലവെ...
സജലനേത്രനായ് കുടീരത്തിനരികില്‍ നിന്നും
മുജ്ജന്മ രഹസ്യവും തേടി ഞാനീ ഭാണ്ഡവുമെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment