Saturday, April 17, 2010

കവിത

ഒരിക്കല്‍.......
കാതോര്‍ത്തു നില്കും സാത്ഭുതം കാലമൊരിക്കലെന്റെ ശബ്ദം
കതിര്‍ ചൂടി എതിരേല്കും എന്നെ സാദരം ശതാബ്ദം
പിച്ചവെച്ചും പലകുറി നിപതിച്ചുമാണൂഴിയില്‍
'ഇച്ചിരി' വളര്‍ന്ന് 'ഒത്തിരിയായി' അനശ്വരനാകു...
കുഡ്മളമൊരിക്കല്‍ വിരിയും സുഗന്ധം ചൊരിയും
ചൂഢാമണിയായെന്‍ കാവ്യാംഗന വേണിയിലണിയും
ആ വര്‍ണ്ണ നിമിഷമാണെന്റെ സ്വപ്നം - മിഴി നീട്ടും സൂനം
പ്രവാചകനല്ല ഞാന്‍ - കേവലം പ്രണവാരാധകന്‍.
പ്രപഞ്ചമാണെന്റെ മനോദര്‍പ്പണം - കാണുന്നു ഞാന്‍ നിത്യം
കപോലം തുടുക്കും പ്രഭാത പ്രദോഷ യാമങ്ങളും
നീരദാംശുകം ചൂടി വ്രീളായോടൊളികണ്ണെറിയും
താരാസമൂഹവും മൃഗാങ്കബിംബവും മന്ദമന്ദം.
കാല്‍ത്തള കിലുക്കിയൊഴുകും നദീകല്ലോലിനികള്‍
മുത്തണിപ്പൂംനുര ചിതറും പാരാവാരഭംഗികള്‍
ചക്രവാള ചുംബിത ഗിരിശൃംഗങ്ങള്‍ -താഴ്വാര-
മകരന്ദ സൗഭഗങ്ങള്‍ -വര്‍ണ്ണകുസുമനിരകള്‍.
ചരാചരങ്ങളെ കാണുമ്പോള്‍ ഹൃത്തടം തുടികൊട്ടി
ചിരംജീവപഥങ്ങളില്‍ കുതൂഹലങ്ങള്‍ ചാര്‍ത്തുന്നു.
മാനമയൂഖമാലയില്‍ മുങ്ങി ചഞ്ചലപത്രികള്‍
ഇനിയ കാന്തിപൂരം മിഴികള്‍ക്കെന്നും ചുരത്തുന്നു.
മന്ദം ചിരിക്കാന്‍ പഠിച്ചു ഞാനമ്പിളിക്കീറില്‍ നിന്നും
മന്ദം ചരിക്കാന്‍ പഠിച്ചു ഞാനീ പൂഞ്ചോലയില്‍ നിന്നും
സ്നേഹിക്കാന്‍ പഠിച്ചു ഞാനംബരവലാഹത്തില്‍ നിന്നും
സഹിക്കാന്‍ പഠിച്ചു ഞാനിന്നു വസുന്ധരയില്‍ നിന്നും.
സ്നേഹമാണെന്റെ ദൗര്‍ബ്ബല്യം - സതീസ്വൈരിണീഭേദമില്ല
ദാഹമതിന്‍ മുന്നില്‍ - കേവലം മനോവിശുദ്ധി മാത്രം
ദോഹദം കൊണ്ടു ഞാനീ മേദിനിയാകെ തേടീടവെ-
വാഹിനി കണ്ടു - പ്രകൃത്യംബതന്‍ ദിവ്യ സന്നിധാനം.
പ്രകൃത്യുപാസനയാണെന്റെ കുലധര്‍മ്മം, അനുഷ്ഠിപ്പൂ-
അകൃത്രിമ വിനയ ഭക്തിപൂര്‍വ്വം, നിത്യമീ ഭക്തന്‍.
പൂവിടരുന്നതും അന്തിക്കു കൊഴിയുന്നതും കണ്ടു
കവിഹൃദയം ആലേഖനം ചെയ്യുന്നു, സൃഷ്ടി സത്യം.
കവിയെന്നു വിളിപ്പിക്കും സുനിശ്ചയം - വിളിച്ചീടും
നാവുകള്‍ -'കപിയല്ല -കവി-മഹാകവി' -നാളെ ഞാന്‍
വല്മീകമുണ്ടെനിക്കൊരു വല്മീകം -സാമൂഹ്യരംഗം
വാല്മീകി വ്യാസ ദാസ വംശസ്ഥന്‍ ഞാന്‍ ലോകമേ...

No comments:

Post a Comment