Sunday, May 2, 2010

നുറുങ്ങു കഥ

അദ്ധ്യാപക അവാര്‍ഡ്
മാത്തുക്കുട്ടി സാറിന് അവാര്‍ഡ് കിട്ടി. പൊതുകാര്യ പ്രസക്തനും നാട്ടിലെ യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിയതിനു പിന്നിലെ ചാലക ശക്തിയും സര്‍വോപരി സമുദായ സ്നേഹിയുമായ സാറിന് അത് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു എന്ന് ഒരു വിഭാഗം ജനങ്ങള്‍ പറയുമ്പോള്‍ മറു വിഭാഗം അതിനേ ശക്തിയായി എതിര്‍ക്കുന്നു. ദോഷം പറയരുതല്ലോ, ഈ രണ്ടാമത്തെ കൂട്ടര്‍ തെളിവു സഹിതമാണ് വാദഗതി നിരത്തുന്നത്. അവരുടെ വീറും വാശിയും കണ്ടാല്‍ തന്നെ സംഗതി സത്യമാണെന്ന് ആര്‍ക്കും ബോധ്യമാകും. അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ, തെളിവുകള്‍ അക്കമിട്ട് ചുമര്‍ പരസ്യമായി കവലയിലെങ്ങും പ്രത്യക്ഷപ്പെട്ടു. ഒന്നു രണ്ടു സാമ്പിളുകളിതാ...
1.ആയകാലത്ത് കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ ചിട്ടി നടത്തലായിരുന്നു മെയിന്‍ പണി. സ്കൂള്‍ സമയത്തു പോലും ചിട്ടിപ്പിരിവിനായി കറങ്ങി നടക്കും. പഠിപ്പിക്കുന്നതിന്റെ രീതി ഒരു 'വഹ'യായിരുന്നു എന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഹെഡ്മാസ്റ്റരായതില്‍ പിന്നെ പറയാനുമില്ല.
2.U.P.സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തതിനു പിന്നില്‍ സാറിന് വലിയ പങ്കൊന്നുമില്ല താനും. പക്ഷെ ആ കാലഘട്ടത്തിലെ ഹെഡ്മാസ്റ്റരെന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത വേദിയില്‍ പരിഗണന കിട്ടിയെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ അതിനു വേണ്ടിയിറങ്ങിയത് പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത് നാലഞ്ചു പേരാണ്. അവരെ നാട്ടുകാര്‍ക്ക് നന്നായി അറിയാവുന്നതുമാണ്.
3. സ്വാഗത പ്രാസംഗികന്‍ കള്ളു കുട്ടന്‍ പിള്ള സാറിനെ കൈയ്യിലെടുത്ത് , നേരത്തേ ചില വാചകങ്ങള്‍ പഠിപ്പിച്ചെടുത്ത് മാത്തുകുട്ടി സാറാണ് ഇതിന്റെ പിന്നിലെന്ന് വേദിയില്‍ കൊട്ടി ഘോഷിച്ചു. മന്ത്രി അത് പ്രസംഗമദ്ധ്യേ സൂചിപ്പിക്കുക കൂടി ചെയ്തപ്പോള്‍ സംഗതി ശുഭം.
4.ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായുള്ള വഴി വിട്ട ബന്ധവും സ്വാധീനവും പണമിറക്കലുമായപ്പോള്‍ അവരുടെ അവാര്‍ഡ് നോമിനി സാറു തന്നെയാകുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ആഫീസുകളുടെ പിന്നാമ്പുറ കഥകള്‍ ചീഞ്ഞു നാറുന്നതാണ്.
ഇനിയുള്ള ആരോപണങ്ങള്‍ അവിഹിത സ്പര്‍ശമുള്ളതിനാല്‍ ഒഴിവാക്കുകയാണ്. പക്ഷെ ഏകദേശം സംഗതിയുടെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ...?
ഒരു കാര്യം ഉറപ്പാണ്. അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്ക് കിട്ടണം. അത് ഉയര്‍ന്ന ആഫീസിറുടെ വീട്ടുപടിക്കലും ആഫീസിന്റെ തിണ്ണയിലും നിരങ്ങുന്നവര്‍ക്ക് നല്കുന്ന പാരിതോക്ഷികമായി അധ:പതിക്കരുത്. ഒരാള്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്ന് പറയേണ്ടത് അയാളല്ല, മറിച്ച് മറ്റുള്ളവരാണ്...കുട്ടികളാണ്...രക്ഷകര്‍ത്താക്കളാണ്...സമൂഹമാണ്. വേറെ ഏതു പരിഗണനയും തെറ്റു തന്നെയാണ്. പക്ഷെ ആ തെറ്റ് തന്നെയാണ് മാത്തുക്കുട്ടി സാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കഥാശേഷം
മാത്തുക്കുട്ടി സാറ് റിട്ടയര്‍ ആയി. ഇപ്പോള്‍ പെന്‍ഷന്‍കാരുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. മക്കളെല്ലാം വിദേശത്താണ്. ഭാര്യ മരിച്ചു. ഒരു രണ്ടാം ഭാര്യ ഉണ്ടെന്നു പറയുന്നു. പള്ളിക്കമ്മറ്റിയിലും, മെത്രാനെ തിരഞ്ഞെടുക്കുന്ന സമിതിയിലും അംഗമാണ്. അടുത്തിടെ ഒരു രാഷ്ട്രീയ മേല്‍വിലാസത്തില്‍ പഞ്ചായത്ത് മെംബറുമായി. ഇനി വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നോമിനിയാണ്.
M.L.A. മാത്തുക്കുട്ടി സാറിന് ഇപ്പോഴെ അഭിവാദ്യങ്ങള്‍....
അദ്ധ്യാപക അവാര്‍ഡാണ് എല്ലാറ്റിനും ആധാരം. സംശയിക്കണ്ട, സാറ് തന്നെ എല്ലാ യോഗത്തിലും അവാര്‍ഡിനെക്കുറിച്ച് രണ്ടു വാക്കു പറയും.
..... എന്താ ഒരു കൈ നോക്കുന്നോ....?

No comments:

Post a Comment