Monday, May 3, 2010

നീ പോക മായാവിനി....! 16/12/2009
(ജാതി - മത - ഭാഷാ വ്യത്യാസങ്ങള്‍ ചികഞ്ഞെടുത്ത് ജീവിതം മത്സരക്കളരിയാക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു.)

എന്നയല്‍ക്കാരി...ആഭിചാരിണി
എന്നേ ഞാ൯ കണ്ടെത്തി ....മന്ത്രവാദിനി.
സായംകാലത്തു മുറ്റത്തു കളമെഴുതും -
മായാഭരിതം- നൂനമാരും കാണില്ലൊട്ടും.
സഹമന്ത്രവാദിനികള്‍ കളം കണ്ടെത്തും-
സഹസ്രേന പറന്നെത്തും നിശീഥങ്ങളില്‍.
മുട്ടിയുരുമ്മി അയല്‍ക്കാരി തന്നടുക്കളയില്‍
ചുട്ട ഗന്ധമുയര്‍ത്തും 'സൂപ്പു' തീര്‍ക്കും ഉഷസ്സോളം.
അതി൯ ധൂമപടലങ്ങള്‍ തൂങ്ങി തൂങ്ങി - എ൯
വാതായനങ്ങളില്‍ - ചിമ്മിനികളില്‍ നില്പൂ.
ഏതോ കാക്ക, ഗതിയില്ലാതുഴലുന്നു-
പൈതങ്ങളെ ...സൂക്ഷിക്ക ! സൂക്ഷിക്ക!

എന്നയല്‍ക്കാരി ...അന്യനാട്ടുകാരി
ഇന്നു ഞാ൯ കണ്ടെത്തി - അന്യമതക്കാരി.
പണ്ടേ വന്നവള്‍ - ഇളം പൈതലായിവിടെ
മണ്ടിനടന്നവള്‍, മണ്ണു വാരിക്കളിച്ചവള്‍.
എങ്കിലുമവള്‍ അന്യനാട്ടുകാരി - നിര്‍ണയം.
മങ്കയവള്‍ ഞങ്ങളെപ്പോലല്ല - അന്യഭാഷക്കാരി.
നിഗൂഢത ചൂഴുമവളെ അവിശ്വസിക്ക - കാഴ്ചക്കു-
രാഗലോലയെങ്കിലും - ചതിക്കുഴി തീര്‍ക്കയാവാം.
പകല്‍ സൗഹൃദപ്പുഞ്ചിരി തൂകുമവളുടെ -
'അകം' ആരു കണ്ടു, ഇരവില്‍ സുതാര്യമായി.
ദൂരെ ..ദൂരെ നില്‍ക - പൈതങ്ങളെ - സൂക്ഷിക്ക!
നാരിയിവള്‍ അധമ കര്‍മ്മിണി ...സൂക്ഷിക്ക!

പാടില്ല - ഇവളിനി സ്വതന്ത്രയായ് വിഹരിക്കുവാ൯
വിടില്ല - നിര്‍ദ്ദയം കെട്ടുകെട്ടിക്കണം - വിഷമമെങ്കിലും.
ഇപ്പോള്‍ മുതല്‍ - ആ ദുര്‍മുഖം കാണ്‍കില്‍ ഞങ്ങള്‍
തുപ്പിയാട്ടും - പുറം തിരിക്കും - 'ശവം പോയിത്തുലയട്ടെ'.
അജ്ഞാത വിശിഖങ്ങള്‍ - ഭീക്ഷണിക്കത്തുകള്‍ തൊടുക്കും
പജ്ജരമാകെ തകര്‍ക്കാ൯ - കല്ലെറിയും ജനാലയിങ്കല്‍.
അവളറിയണം - അറിഞ്ഞേ തീരൂ - ഞങ്ങളെ -
കവര്‍ന്നിനി കഴിയണ്ട - നീ പോക മായാവിനി....!
മുന്നറിയിപ്പുകള്‍ തള്ളിക്കളയുമവള്‍ വിഹരിക്കെ
ഇന്നില്ല ഞങ്ങളില്‍ ശാന്തി - സമാശ്വാസ സാന്ത്വനം.
വേണ്ടിനി - സന്ധി സംഭാഷണം - തള്ളിക്കയറുക
തെണ്ടിയിവളെ തകര്‍ക്ക - ജനതതി നിങ്ങള്‍.

1 comment:

  1. എനിക്കൊന്നും മനസ്സിലായില്ല.......സത്യം.....

    ReplyDelete