Sunday, May 2, 2010

നുറുങ്ങുകഥ

തലവര കൈ കഴുകിക്കളഞ്ഞ നിമിഷം
പുഴയോരത്ത്, പുല്ലാഞ്ഞിക്കാടുകള്‍ക്കുമിപ്പുറത്ത് നല്ല നിരപ്പായ പ്രദേശമാണ് തെറ്റിപ്പുറം. അടുത്തു കൂടി കുണുങ്ങിയൊഴുകുന്നത് തെച്ചിയാറ്. അവിടെ പേരുകേട്ട തെറ്റിപ്പുറം പോറ്റിമാരുടെ ഹൈസ്കൂളുണ്ട്. സംഗതി കുടുംബവകയാണെങ്കിലും കൈകാര്യം ചെയ്യുന്നത് സാക്ഷാല്‍ ശങ്കരനാരായണന്‍ പോറ്റി. പഴയ, ശ്രീമൂലം പ്രജാ സഭയിലെ സിംഹം. ജനാധിപത്യം വന്നപ്പോള്‍ നിയമസഭാ സ്പീക്കറായി.
പോറ്റിയദ്ദേഹത്തിന്റെ സ്കൂളില്‍ ഒരു സയന്‍സ് അദ്ധ്യാപകന്റെ പോസ്റ്റ് ഉണ്ടെന്നറിഞ്ഞു ചെന്നതാണ്.
ഭാഗ്യം .... പോറ്റിയദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണത്തിനു പിന്നാലെ ആഗമനോദ്ദേശം ഉന്നയിച്ചു. എതിര്‍പ്പൊന്നുമില്ലാതെ ഒരു തുകയ്ക് ഏര്‍പ്പാടാക്കുകയും ചെയ്തു.
'ഇന്ന് ശനിയാഴ്ച, ഹേയ്.... ഒന്നിനും കൊള്ളില്ല....ഒരു കാര്യം ചെയ്യൂ....ബുധനാഴ്ച പറഞ്ഞ തുകയുമായി വന്നോളൂ... തരപ്പെടുത്തിത്തരാം....' പോറ്റിയദ്ദേഹത്തിന്റെ വാക്കുകള്‍ കാതുകള്‍ക്ക് അമൃതം പകര്‍ന്നു... മനസ്സിന് മധുരവും.
മടക്കയാത്ര വീട്ടിലേക്കാണെങ്കിലും ഏതോ സ്വര്‍ഗ്ഗത്തിലേക്കാണെന്നു തോന്നി. ഞാനങ്ങനെ ചിന്തകളില്‍ നിമഗ്നനായി ഇരിക്കവെ ബസ്സ് എന്റെ നാട്ടിനടുത്തുള്ള ഒരു ചെറിയ മലയോര ഗ്രാമത്തില്‍ ആര്‍​ക്കോ ഇറങ്ങുവാന്‍ വേണ്ടി നിര്‍ത്തിയിട്ടു. ഞാന്‍ അലക്ഷ്യമായി ചുറ്റുപാടുകള്‍ നിരീക്ഷിക്കവെ എന്റെ കൂടെ പഠിച്ചിരുന്ന മലയന്‍ ജോസിനെ റോഡിനു താഴെ കണ്ടു. അവന്‍ കണ്ട പാടെ, എന്നേ ഇറങ്ങിച്ചെല്ലുവാന്‍ വിളിച്ചു. അവന്‍ വലിയ സ്ലോട്ടര്‍ ബിസ്സിനസ്സുകാരനാണ്. റബ്ബര്‍ മരങ്ങള്‍ കടും വെട്ടിനെടുത്ത് പെരുമ്പാവൂരില്‍ വന്‍ തുകയ്ക് വില്കലാണ് പണി. എന്റെ ഹൃദയം തുടി കൊട്ടി. വലിയ പഠിപ്പില്ലാത്ത അവന് എന്നേ പണിയായി... ലക്ഷങ്ങള്‍ പന്തു പോലെ അമ്മാനമാടുന്ന ബിസ്സിനസ്സുകാരനായി. അവനോട് എനിക്ക് ജോലി ശരിയായ കാര്യം പറയാതിരിക്കുന്നതെങ്ങനെ...? ഞാന്‍ വളരെ പെട്ടെന്ന് ബസ്സില്‍ നിന്നും ഇറങ്ങി, അവന്റെ അരികിലേക്ക് ചെന്നു.
മലയന്‍ ജോസിന്റെ ബിസ്സിനസ്സ് കാര്യങ്ങളും കൂട്ടത്തില്‍ എന്റെ ചെറിയ കാര്യവും പറഞ്ഞിരിക്കെ സമയം ഉച്ചയ്ക് രണ്ടു മണിയായി. ഇനി ഉണ്ണാതെങ്ങനെ വീട്ടില്‍ പോകും. ആകെയുള്ളത് ഒരു കള്ളു ഷാപ്പാണ്. അവിടെയാണ് ജോസിന്റെ തൊഴിലാളിപ്പടയുടെ വിശ്രമവും ഭക്ഷണവും. തല്കാലം അതിനേത്തന്നെ ആശ്രയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. സത്യം പറയാമല്ലോ, അന്നും ഇന്നും ഇത്തരം ദുശീലങ്ങള്‍ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, വെറുപ്പുമാണ്.
നല്ല മീന്‍ കറിയും കക്കയിറച്ചിയും ഒക്കെ കൂട്ടി സമൃദ്ധമായി ഉണ്ടിട്ട് ഞങ്ങള്‍ പുറത്തിറങ്ങി. കൈ കഴുകാനുള്ള വെള്ളം വെച്ചിരിക്കുന്നത് റോഡിനോട് ചേര്‍ന്നുള്ള ഓടയ്കരികിലാണ്. അവിടെ നിന്ന് കൈ കഴുകവെ, തെറ്റിപ്പുറത്തു നിന്നും വരുന്ന ഒരു ബസ്സ്, .... അതിന്റെ പേരു പോലും ഞാനിപ്പോഴും ഓര്‍ക്കുന്നു, മാരുതി, ....ഷാപ്പിനരികിലെ സ്റ്റോപ്പില്‍ വന്നു നിന്നു. അത് എന്റെ നാടു വഴി പോകുന്നതാണ്. ഞാന്‍ ജോസിനോട് യാത്ര പറഞ്ഞ് അതില്‍ ഓടിക്കയറി.
വീട്ടിലും നാട്ടിലും സന്തോഷവര്‍ത്തമാനം അറിയിച്ച് , പണവും സംഘടിപ്പിച്ച് ഞാന്‍ ബുധനാഴ്ചയുടെ വരവും കാത്തിരുന്നു. അവസാനം ആ ദിവസം വന്നു. വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ പോറ്റിയദ്ദേഹത്തിനെ കണ്ടു. അദ്ദേഹത്തിന്റെ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു.
'....ഞാന്‍ ഒന്ന് കുടുംബയോഗത്തില്‍ നിങ്ങളുടെ ജോലിക്കാര്യം ചര്‍ച്ച ചെയ്യട്ടെ... ധൃതി വേണ്ട... സ്കൂള്‍ തുറക്കാന്‍ ഇനിയും ഏറെ സമയമുണ്ടല്ലോ... ഒക്കെ പിന്നെ അറിയിക്കാം.... എന്നാല്‍ നടന്നോളൂ... എനിക്ക് ലേശം തിരക്കുണ്ട്...'
അദ്ദേഹം അകത്തേക്കും.... ഞാന്‍ പുറത്തേക്കും നടന്നു.
ആ ജോലി എനിക്ക് കിട്ടിയില്ല. ഞാന്‍ ഗൗരവമായി തന്നെ അന്വേഷിച്ചു. പിന്നീടല്ലേ കാര്യത്തിന്റെ നിജസ്ഥിതി ബോധ്യമായത്....?
ജോലി നഷ്ടപ്പെടുത്തിയത് ആ ഷാപ്പിലെ കൈ കഴുകലാണ്. ഞാന്‍ കൈയും കഴുകി, മുണ്ടിന്റെ കോന്തല കൊണ്ട് മുഖവും തുടച്ച് ഓടിക്കയറിയ ആ ബസ്സില്‍ പോറ്റിയദ്ദേഹത്തിന്റെ സ്കൂളിലെ ഹെഡ്മാസ്റ്റരുണ്ടായിരുന്നു. (പോറ്റിയുടെ വീട്ടില്‍ ചുറ്റിപ്പറ്റി നിന്ന അയാളെ ഞാന്‍ കണ്ടിരുന്നു, പക്ഷെ ഏതോ ആശ്രിതനാണെന്നു മാത്രമേ കരുതിയുള്ളു). അദ്ദേഹം എന്നെക്കുറിച്ച് ഒരു നല്ല വിവരണം തിങ്കളാഴ്ച തന്നെ മാനേജര്‍ക്കു കൊടുത്തിരുന്നു. ആ ശുപാര്‍ശ ഹൃദയത്തില്‍ കോറിയിട്ടിരിക്കുന്നതിനാല്‍ കാണാപ്പാഠമാണ്.
'...പോറ്റിയദ്ദേഹം... നല്ല ആളെയാണ് നിയമിക്കാന്‍ പോകുന്നത്. കക്ഷി ഇവിടെ നിന്നും നേരെ പോയത് നമ്മുടെ പോളക്കുളം ഷാപ്പിലേക്കാണ്. ഞാന്‍ ട്രഷറിയിലേക്കിറങ്ങിയത് അങ്ങയുടെ ഭാഗ്യം...ശിവ...ശിവ...'
*******************
ശേഷം...ചിന്ത്യം.... ശിവ...ശിവ....
കഥാശേഷം
എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടി. പോറ്റിയദ്ദേഹത്തിന്റെ സ്കൂള്‍ ഏതോ മിഷന്‍കാര്‍ വാങ്ങി അതിന്റെ അലകും പിടിയും മാറ്റി. പോറ്റിയദ്ദേഹം മരിച്ചു. എനിക്കിട്ടു പാരപണിഞ്ഞ ഹെഡ്മാസ്റ്റര്‍ പിന്നെ ഷാപ്പിലെ സ്ഥിരം അന്തേവാസിയായി , എല്ലാം തകര്‍ന്ന് , കുടുംബം ച്ഛിദ്രമായി , ഞാന്‍ കൈ കഴുകിയ കടച്ചാലില്‍ വീണു കിടക്കുകയും ഏതോ പാണ്ടി ലോറി ഇടിച്ച് കഥാവശേഷകനാകുകയും ചെയ്തു.

No comments:

Post a Comment