Saturday, May 1, 2010

ലേഖനം

വിഷു വന്നു, കൈക്കുടന്നയില്‍ കൊന്നപ്പൂവും കൈനീട്ടവുമായി.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ കേരളത്തിന്റെ സവിശേഷമായ ഉത്സവദിനമാണ് വിഷു. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതേ ദിനം പുതുവര്‍ഷമായി കൊണ്ടാടുന്നു. പഞ്ചാബുകാര്‍ക്ക് ബൈശാഖോത്സവമായും ആസ്സാംകാര്‍ക്ക് ഗോരുബിഹുവായും കര്‍ണാടകയിലെ തുളുനാട്ടുകാര്‍ക്കും തമിഴ് നാട്ടുകാര്‍ക്കും ബിസുവായും ദിനം അറിയപ്പെടുന്നു. പേരിനെല്ലാം വിഷുവിനോട് വളരെ സാദൃശമുണ്ട്. ആചാരങ്ങളും അനുഷ്ഠാനരീതികളും ചെറുതായി വ്യത്യസ്ഥമാണുതാനും. ബിഹു കര്‍ഷകരുടെ ആഘോഷമാണ്. അന്ന് അവര്‍ തങ്ങളുടെ കാലികളെ കുളിപ്പിച്ച് മഞ്ഞള്‍ പൂശി അവയ്ക് ശര്‍ക്കരയും വഴുതിനങ്ങയും കൊടുക്കും. ഇതവരുടെ പ്രധാന ചടങ്ങാണെങ്കില്‍ നമ്മുടേത് കണികാണലാണ്. ഇതിന് സമാനമായി കാശ്മീരികള്‍ക്കും ഒരു ചടങ്ങുണ്ട്. അവരുടെ പുതുവര്‍ഷദിനമായതിനാല്‍ അന്ന് രാവിലെ വീട്ടമ്മമാര്‍ കുളിച്ചൊരുങ്ങി ഒരു തളികയില്‍ (ഇവിടെ ഓട്ടുരുളി)നെയ്യ്, പഞ്ചസാര, തൈര്, പഴം, നാണയം, കണ്ണാടി എന്നിവ കമനീയമായി നിരത്തി വീട്ടിലെ മറ്റ് അന്തേവാസികളെ കൊണ്ടുനടന്ന് കാണിക്കുന്നു.
ബൈശാഖോത്സവം വളരെ പ്രസിദ്ധമാണ്. ബംഗാളികള്‍ക്കിത് നബബര്‍ഷയാണ്. ആന്ധ്ര, തമിഴ് നാട് എന്നിവിടങ്ങളില്‍ ഇത് ചിത്തിരൈ മാസാരംഭമാണ്. എല്ലായിടത്തും ഇത് പുതുവര്‍ഷാരംഭമാണ്. അതുകൊണ്ട് ആട്ടവും പാട്ടും ആഘോഷത്തിമര്‍പ്പും ഘോഷയാത്രയും ഇതിന്റെ ഭാഗമായി അരങ്ങേറുന്നു.
ജ്യോതിഷകലണ്ടര്‍ പ്രകാരം മേടം ഒന്ന് വിഷുദിനം പുതുവര്‍ഷമാണ് കേരളത്തിലും. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ചിങ്ങം ഒന്നാണ്. രസകരമെന്നു പറയട്ടെ, ചിങ്ങം ഒന്നിന് ജ്യോതിഷപരമായും ജോതിശാസ്ത്രപ്രകാരമായും യാതൊരുവിധ പ്രാധാന്യവുമില്ല. മറിച്ച് കേരളത്തിലും കര്‍ണാടകത്തിലെ തെക്കന്‍ തീരപ്രദേശങ്ങളിലും ഇത് കേവലം ഒരു കൊയ്തുകാലമാണ്. ....ഒരു കൊയ്തുത്സവത്തിന്റെ തുടക്കം മാത്രമാണ്.
കഴിഞ്ഞാല്‍ കൊന്നപ്പൂവും പൂരം കഴിഞ്ഞാല്‍ പണിക്കരും പടിക്കു പുറത്ത് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് തുമ്പ പൂത്താല്‍ ഓണം, കൊന്ന പൂത്താല്‍ കണി എന്ന ചൊല്ലും. രണ്ടിലും കേരളത്തിന്റെ മറ്റൊരു ദേശീയ ഉത്സവമായ വിഷുവിനെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ വിഷുവിന്റെ പ്രസക്തി എന്തെന്ന് മനസ്സിലാക്കാം. ശരിക്കും മലയാളിയുടെ പുതുവത്സരദിനമാണ് വിഷു. ഭാസ്കര രവിയുടെ തൃക്കൊടിത്താനം ശാസനത്തിന്റെ ഏടുകളില്‍ വിഷുവിനെക്കുറിച്ചുള്ള പ്രഥമ പരാമര്‍ശമുണ്ട്.
ഐതീഹ്യപ്പഴമയില് വിഷു വളരെ സമ്പന്നമായ ഒരു ചിത്രം പകരുന്നു. മര്യാദ പുരുഷോത്തമനായ സാക്ഷാല്‍ ശ്രീരാമന്‍, പത്തു തലകളിലായി അഹങ്കാരഭാവം കാട്ടി സീതാപഹരണമെന്ന കൊടുംപാതകം ചെയ്ത രാവണനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണെന്നതാണ് ഒരു മതം. ലോകമെങ്ങും ഭീതിയുടെ മിന്നല്‍പ്പിണരുകള്‍ വര്‍ഷിച്ച നരകാസുരന്റെ വധം നടത്തിയ വിഷ്ണു ദേവനുള്ള അപദാനഘോഷമാണെന്നതാണ് മറ്റൊരു കൂട്ടരുടെ വാദം. ഇതൊന്നുമല്ല കലിയുഗത്തിന്റെ തുടക്കമാണെന്നും പറയുന്നു. ഐതീഹ്യങ്ങള്‍ എന്തുമാകട്ടെ, വിഷു മലയാളിയുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവും ഏതു മലയാളിയാണ് ആജീവനാന്തം ഓര്‍ക്കാത്തത്.......? നല്ല നാളുകളുടെ മധുരിമയില്‍ സ്വയമലിഞ്ഞ് ഊര്‍ജ്ജം നുകരാത്തത്.......?
വിഷു
വിഷുവം എന്നൊരു വാക്കുണ്ട്. അര്‍ത്ഥമിതാണ് - പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം ഒരുപോലെയാകുന്ന ദിനം. അതിനാല്‍ വിഷുവിന് തുല്യഭാഗം, ഒരുപോലെ എന്നൊക്കെ അര്‍ത്ഥം കല്‍പ്പിക്കാം. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം രാവും പകലും തുല്യമായി വരുന്നുണ്ട്, മേടമാസത്തിലും തുലാമാസത്തിലും. ഇതില്‍ മേടമാസത്തിലെ തുല്യദിവസം നമ്മുടെ വിഷുവായി ആഘോഷിക്കുന്നു.
വിഷുക്കണി
വിഷുവിന്റെ പ്രതീകമാണ് കണിക്കൊന്നകള്‍. നിറയെ സ്വര്‍ണവര്‍ണ്ണത്തില്‍ പൂത്തുലഞ്ഞ് , ഇലകളുടെ ഹരിതാഭ മറച്ച് ഐശ്വര്യത്തിന്റെ കൊടിക്കൂറയുമായി നാടെങ്ങും പീതവര്‍ണ്ണത്തില്‍ കൊന്നകള്‍ തലയുയര്‍ത്തി നില്കുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മരം കാണപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിന്റെ നാമം 'ഇന്ത്യന്‍ ലാബര്‍നം' എന്നാണ്. സംസ്കൃതത്തില്‍ 'സുവര്‍ണതരു, രാജതരു, ഗിരിമാല, സുന്ദലി' എന്നിങ്ങനെ പല പേരുകളുണ്ട്. ഹിന്ദിയില്‍ 'അമല്‍ടാസ് 'എന്നും തമിഴില്‍ 'കൊന്നൈ' എന്നും കന്നട ഭാഷയില്‍ 'കക്കെ' എന്നും തെലുങ്കില്‍ 'റെലെ' എന്നും ഉറുദുവില്‍ 'സുനാരി' എന്നും അറിയപ്പെടുന്നു.
വരാന്‍ പോകുന്ന വര്‍ഷം സന്തോഷനിര്‍ഭരവും ഐശ്വര്യപൂര്‍ണവും ആകുവാന്‍ കണി കാണുന്നു. അഗാധ നിദ്രയിലാണ്ടു പോകുന്ന വെളുപ്പാന്‍ കാലത്ത് കുടുംബത്തിലൊരാള്‍ ആദ്യമുണര്‍ന്ന് തലേന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന കണിവിഭവത്തിനരികില്‍ നിലവിളക്കു തെളിയിക്കും. ഭഗവാനെ തൊഴുതു മടങ്ങുന്ന വ്യക്തി പിന്നീട് കുടുബാംഗങ്ങളെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണുപൊത്തി കണിമണ്ഡപത്തിനരികിലേക്ക് നയിച്ച് ദീപാലംകൃതമായ കണി കാണിക്കുന്നു.
കണിയൊരുക്കിന്റെ വിഭവങ്ങള്‍ എന്തെന്ന് അറിയണ്ടെ.....? നല്ല പോലെ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, അലക്കിയ വസ്ത്രം, പൊന്ന്, വാല്‍ക്കണ്ണാടി, കണിക്കൊന്നപ്പൂവ്, കണിവെള്ളരി, നാളികേരമുറി, ചക്ക, മാങ്ങ, പാരായണ ഗ്രന്ഥം എന്നിവ കമനീയമായി അലങ്കൃതമാക്കി ശ്രീകൃഷ്ണ വിഗ്രഹത്തിനരികില്‍ തലേന്നു തന്നെ തയ്യറാക്കി വെയ്കും. ഒരു നിലവിളക്ക് തൊട്ടടുത്തായി കത്തിക്കാന്‍ ഒരുക്കി വെയ്കും. മിക്കയിടങ്ങളിലും പൂജാമുറിയായിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്നത്. പൂജാമുറിയുടെ അഭാവത്തില്‍ വിളക്കു കൊളുത്തുന്ന സ്ഥലത്ത് അനുയോജ്യമാക്കും.
കണി കണ്ട ശേഷം ഓട്ടുരുളി അതേപടി വീട്ടിനുള്ളിലെല്ലായിടത്തും ദര്‍ശനത്തിനായി കൊണ്ടു നടക്കും. അതിനു ശേഷം വീട്ടിനു പുറത്തേക്ക് എഴുന്നള്ളിച്ച് ഫലവൃക്ഷങ്ങളെയും വലര്‍ത്തുമൃഗങ്ങളെയും കണി കാണിക്കും. പണ്ട് ജന്മി - കുടിയാന്‍ സമ്പ്രദായം നില നിന്നിരുന്നപ്പോള്‍ തറവാട്ടില്‍ കണി കാണാന്‍ മറ്റൊരു കൂട്ടര്‍ കൂടിയുണ്ടായിരുന്നു. കുടിയാന്മാര്‍... തീണ്ടാപ്പാടകലെ, അവര്‍ അക്ഷമരായി കാത്തു നില്കും, വിഷുക്കൈനീട്ടത്തിനായി.....
വിഷുക്കൈനീട്ടം
കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം. ഇത് കണി കണ്ടവര്‍കെല്ലാം അവകാശപ്പെട്ടതാണ്. കാരണവര്‍ക്കു ശേഷം മറ്റ് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കാറുണ്ട്. ജന്മി - കുടിയാന്‍ സമ്പ്രദായം നില നിന്നിരുന്നപ്പോള്‍ പൊന്‍ നാണയം തന്നെയായിരുന്നു കൈനീട്ടം. ഒരു വിധത്തില്‍ പറഞ്ഞാല്‍ വിഷു ആഘോഷത്തോടൊപ്പം അല്പം ധന സമ്പാദന മാര്‍ഗം കൂടിയാണ്. കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധുജനങ്ങളുടെ വീട്ടിലേക്കാണ് ട്രഷര്‍ ഹണ്ട്. അവിടെ അവരുടെ വരുമാനമനുസരിച്ച് കൈനീട്ടം പ്രതീക്ഷിക്കാം. വിഷു വരുന്ന ആഴ്ചയിലെ വിരുന്നുകാരില്‍ നിന്നും ചിലപ്പോള്‍ കൈനീട്ടം പ്രതീക്ഷിക്കാം.
പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്, കുടിയാന്മാര്‍ അന്ന് വരി വരിയായി നിന്ന് തമ്പുരാന്റെ മുന്നിലെത്തി , വായ് പൊത്തി , തോര്‍ത്ത് അരയില്‍ കെട്ടി, താണു വീണ് പറയണം - 'ഇന്ന് വിഷുവാണേ....'. ഇങ്ങനെ മൂന്നു തവണ പറഞ്ഞു കഴിയുമ്പോള്‍ തമ്പുരാന്‍ തന്റെ വെള്ളിച്ചെല്ലത്തില്‍ നിന്നും കുടിയാന്റെ അവസ്ഥയും നിലയുമനുസരിച്ച് നാണയങ്ങള്‍ (ചെമ്പ്, വെള്ളി, പൊന്ന്) കാര്യസ്ഥന്‍ മുഖാന്തിരം നല്‍കുന്നു. പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ ബാക്കിപത്രമായി പല ആചാരങ്ങളും ഇന്ന് ആധുനികതയുടെ മുഖംമൂടിയണിഞ്ഞ് നില നില്‍കുന്നു.
കൈക്കോട്ട് കാലും വിഷുച്ചാലും
കൃഷിയുമായി നമ്മുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അഭേദ്യമായ ബന്ധമുണ്ട്. വിഷുവും അങ്ങനെ തന്നെയാണ്. തിരുമുറ്റം അലങ്കരിച്ച് ഒരു ഭാഗത്ത് കൈക്കോട്ടും (തൂമ്പ, കൂന്താലി....)മറുഭാഗത്ത് ഒരു കല്ലും വെക്കും. പ്രത്യേക പൂജാദി കര്‍മ്മങ്ങള്‍ക്കു ശേഷം അവിടെ വിളക്കിനെ സാക്ഷിയാക്കി പായസവും മധുരവും നിവേദിക്കും.
തൂമ്പ കൊണ്ട് കുഴിയെടുത്ത് , ചുറ്റും പ്ലാവിലയില്‍ തിരി വെച്ചു കൊളുത്തി ധാന്യങ്ങള്‍ കുഴിയിലിടുന്ന ചടങ്ങും വിഷു അനുബന്ധിച്ച് ചിലയിടങ്ങളില്‍ ഉണ്ട്. ഇതാണ് വിഷുച്ചാലിടല്‍ എന്നു പറയുന്നത്.
പണിയായുധങ്ങളെ മൂര്‍ച്ച കൂട്ടി പരിശോധിക്കാനും ഭൂമിയെ തിരിച്ചറിയാനും അവയുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാനും വിഷു ഒരു നിമിത്തമായി മാറുകയാണിവിടെ. കാര്‍ഷിക സംസ്കാരത്തിന്റെ മകുടോദാഹരണമായി ഇത്തരം അനുഷ്ഠാനങ്ങളെ കരുതാം.
വിഷുപ്പടക്കം
കുട്ടികളുടെ ആവേശകരമായ മുഖം വിഷുപ്പടക്ക വേളയില്‍ സാര്‍വ്വദേശീയമായി കാണാം. അടക്കിപ്പിടിച്ചിരുന്ന വികാരങ്ങളുടെ ബഹുര്‍സ്ഫുരണമാണ് ശബ്ദപ്രപഞ്ചം..... ദൃശ്യപ്പൊലിമ. വിഷുക്കണി ദര്‍ശനം കഴിഞ്ഞാല്‍ തൊട്ട് രാത്രി വളരെ വൈകുവോളം ഇത് നീണ്ടു നില്കും. കണി കഴിഞ്ഞ്, ഉച്ചഭക്ഷണം കഴിഞ്ഞ്, അത്താഴസദ്യ കഴിഞ്ഞ് .... ഏതു വേളയും പടക്കം പൊട്ടിച്ച് തിമര്‍ക്കാനുള്ളതാണ്. സാമ്പത്തികശേഷി അനുസരിച്ച് വളരെ നേരത്തെ തന്നെ പടക്ക സമാഹരണം നടത്തിയിരിക്കും. ചിലരാകട്ടെ വിഷുക്കൈനീട്ടമായിരിക്കും മൂലധനമായി എടുക്കുക. പണവും സ്വാതന്ത്രവുമൊത്തു വരുന്ന വേള കുട്ടികള്‍ക്ക് ഉല്ലാസനാളുകളാണ്.
വൈവിധ്യമാര്‍ന്ന പടക്കങ്ങള്‍ കടകളില്‍ നിരന്നിരിപ്പുണ്ട്....കുട്ടികള്‍ ആര്‍ത്തി പൂണ്ട് പരസ്പരം പടക്കങ്ങള്‍ വാരിയെടുക്കുന്നു. മാലപ്പടക്കം, ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മത്താപ്പൂ, റോക്കറ്റ്... തുടങ്ങിയ വമ്പന്‍ ശ്രേണി തന്നെയുണ്ട്. കൂട്ടത്തില്‍ ചൈനീസ് പടക്കങ്ങളും കാണും. അവര്‍ ശബ്ദത്തേക്കാള്‍ ദൃശ്യത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. പടക്കങ്ങളുടെ പ്രകടനത്തിന് തീര്‍ച്ചയായും മുതിര്‍ന്നവരും ആവേശത്തോടെ പങ്കുചേരും.
വിഷുക്കഞ്ഞി
വിഷുദിവസം വൈകീട്ട് ചിലയിടങ്ങളില്‍ കഞ്ഞി വെയ്കാറുണ്ട്. അതില്‍ തേങ്ങ ചുരണ്ടിയിട്ടിരിക്കും. ഇതാണ് വിഷുക്കഞ്ഞി. കഞ്ഞിക്ക് കൂട്ടാനായി പുഴുക്കും കാണും. മരച്ചീനി, ചേമ്പ്, വാഴയ്ക, കാച്ചില്‍ തുടങ്ങിയ നാടന്‍ കാര്‍ഷിക ഇനങ്ങള്‍ കൊണ്ടാണ് പുഴുക്കുണ്ടാക്കുന്നത്.
വിഷുവിനെന്താണ് കഞ്ഞി....? ഓണസദ്യ പോലെ കേമത്തരത്തിലാവത്തതെന്താണ്....? ന്യായമായും ചോദ്യമുയരാം. ഇതിന് കാരണമുണ്ട്. ഓണം ചിങ്ങക്കൊയ്ത് കഴിഞ്ഞ് വരുന്ന നിറപ്പത്തായ കാലത്താണ്. സമൃദ്ധിയുടെ പച്ചപ്പിലാണ് ഓണം. പക്ഷെ വിഷു, മേടമാസത്തിനു ശേഷം ഇടവം, മിഥുനം, കര്‍ക്കടകം എന്നിവ ചേര്‍ന്ന പഞ്ഞമാസങ്ങളിലാണ് കടന്നു വരുന്നത്. ദാരിദ്രം രൗദ്രഭാവം പൂണ്ടു് ദംഷ്ടകളും കാട്ടി അട്ടഹസിച്ചു നില്കെ എന്ത് സദ്യ... എന്ത് ആഘോഷം....?
ഇത് പഴയ ചിന്താഗതിയാണ്. ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ ഒക്കെ പഴയ ദൃഷ്ടിയില്‍ കാണുന്നതാണ് സുഖം. ഇന്ന് അന്യ സംസ്ഥാനക്കാരന്റെ വിയര്‍പ്പുമണികള്‍ അരിമണിയാക്കി നമ്മള്‍ പായ്ക്കറ്റുകളില്‍ വാങ്ങി, നിലം എന്തെന്നറിയാത്ത തലമുറയോട് പഴയ കഥയും പറഞ്ഞിരിക്കുന്നു. അവര്‍ക്കിത് മനസ്സിലാവത്തതില്‍ അത്ഭുതം തെല്ലുമില്ല. അവര്‍ക്ക് എല്ലാം ഒരാഘോഷമാണ്....അല്ലേ?
വിഷുദിനസദ്യക്ക് വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉപ്പും മധുരവും എരിയും കവര്‍പ്പും ഇടകലര്‍ത്തിയാണ്. വേപ്പംപൂരസം (കയ്പേറിയ വേപ്പടങ്ങിയ കറി), മാമ്പഴപ്പച്ചടി (കടുത്ത പുളിയുള്ള മാങ്ങാക്കറി, മധുരവും തോന്നിപ്പിക്കും)എന്നിവ ഏതാനും വിഭവങ്ങളാണ്. അതായത് ജീവിതത്തിലെ സുഖദു:ഖങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ , എല്ലാം ഇടകലര്‍ന്നതാണെന്ന പരമസത്യം ഉണര്‍ത്തുവാന്‍ വിഷു വിഭവങ്ങളിലൂടെ പഴമക്കാര്‍ അവസരമൊരുക്കുന്നു.

No comments:

Post a Comment