Monday, May 3, 2010

കഥാലേഖനം

ഭോപ്പാല്‍ ദുരന്തം
1984 ഡിസംബര്‍ 2. ഭോപ്പാലിലെ യൂണിയ൯ കാര്‍ബൈഡ് നഗരിയില്‍ പതിവു പോലെ രാത്രി വശ്യമോഹിനിയായി കടന്നു വന്നു. അദ്ധ്വാനത്തിന്റെ ഒരു പകല്‍ കൂടി മറഞ്ഞിരിക്കുന്നു. എവിടെയും തിരക്കാണ്. കൂടണയുന്നതിന്റെയും ജീവിതോപാധികള്‍ സംഘടിപ്പിക്കുന്നതിന്റെയും നെട്ടോട്ടം. ആര്‍ക്കും സമയമില്ല.... പരസ്പരം കണ്ടാല്‍ ഒന്നു ചിരിക്കാ൯, പ്രത്യഭിവാദ്യം ചെയ്യാ൯.....
രാംഗോപാല്‍ തിരക്കിട്ട് തന്റെ കീറിത്തുന്നിയ കുപ്പായത്തിന്റെ കുടുക്കിടുകയാണ്. ഫാക്ടറിയിലെത്താ൯ കഷ്ടിച്ച് സമയമേ ഉള്ളു. സൂപ്പര്‍വൈസര്‍ കൈലാസ് വര്‍മ്മ കൃത്യം എട്ടിന് തന്നെ ഗേറ്റ് പൂട്ടും.
'എനിച്ച് ചോക്കലേറ്റ് കൊണ്ടു വരണം..ഒത്തിരി ...ഒത്തിരി വേണം ' മകളാണ്...ഗൗരി. എന്റെ ചക്കരമുത്ത്. ഗൗരിക്കൊരു ചുടുമുത്തം നല്കി തിരിയവെ നിറഞ്ഞ കണ്ണുമായി അവന്തി...അവളുടെ യാത്രാമൊഴി അങ്ങനെയാണ്. എന്റെ സാമീപ്യം അവളുടെ കണ്ണുകളിലെ പ്രകാശമാണ്.... വിരഹം ഈറ൯ മേഘമാണ്. എന്റെ അഭാവത്തില്‍ അത് രാത്രി മഴയായി പൊഴിയും. തലയണയെ ആര്‍ദ്രമാക്കും. നൈറ്റ് ഷിഫ്റ്റുള്ളപ്പോള്‍ പറയാനുമില്ല.
'ആജ് മൗസം ബടാ ബേയമാ൯ ഹൈ' - റാഫിയുടെ അനശ്വര ഗാനം മൂളി തുരുമ്പിച്ച സൈക്കിള്‍ അതിവേഗം ചവുട്ടി ഫാക്ടറിയെത്തുമ്പോള്‍ എട്ടിന് വെറും രണ്ട് മിനിട്ട് മാത്രം ബാക്കി. ഹാവൂ ഫാക്ടറിക്കുള്ളിലെ കട അടച്ചിട്ടില്ല. തിടുക്കത്തില്‍ രണ്ട് ചോക്കലേറ്റ് വാങ്ങി പാന്റിന്റെ കീശയിലിട്ടു. സൂപ്പര്‍വൈസറുടെ രൂക്ഷനോട്ടം അവഗണിച്ച് പഞ്ചിങ് നടത്തി.
ബോയിലറിന്റെ കടുത്ത ചൂടിലും ചലിക്കുന്ന യന്ത്രങ്ങളുടെ ആരവത്തിലും മനുഷ്യപ്പേക്കോലങ്ങള്‍ തളരാതെ മാടുകളായി പണിയുന്നു. അമേരിക്ക൯ സായ്വിന്റെ പ്രീതി പറ്റാ൯ നാട൯ സായ്വുകളുടെ ഉഗ്രശാസനങ്ങള്‍ യന്ത്രാരവങ്ങളെ പിന്നിലാക്കുന്നു.
ഫാക്ടറി അങ്ങനെയാണ്.... അങ്ങനെയല്ലെങ്കിലേ പ്രശ്നമുള്ളു.
അര്‍ദ്ധഷിഫ്റ്റിന്റെ സൈറ൯ മുഴങ്ങി...ആദ്യ ബാച്ചിന് ഇനി പത്തു മിനിട്ട് വിശ്രമ വേളയാണ്. പുറത്ത് മാലിന്യം മൂലം കരിഞ്ഞു തുടങ്ങിയ പുല്‍തകിടിയില്‍ ആകാശം നോക്കി കിടന്നു. ഏതോ വല്ലാത്ത ശബ്ദം മുളി ഒരു പറവ കടന്നു പോയി... കൂടെത്താ൯ വൈകിയതിന്റെ പരിഭവം പറഞ്ഞു തീര്‍ക്കാ൯ ഏതോ അജ്ഞാത പല്ലവി മൂളിയതാവാം... വിട്ടില്‍ ഗൗരി കരഞ്ഞുറങ്ങിക്കാണും. അവളങ്ങനെയാണ്, ചിരിച്ചോണ്ട് യാത്രയാക്കും... പിന്നെ കരഞ്ഞുറങ്ങും. അവന്തി എന്റെ വരവും കാത്ത് തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിക്കും. പുലര്‍ച്ചെ ഞാ൯ ചെന്നതിനു ശേഷമാണ് ഞങ്ങളുടെ രാവും നിലാവും....
ഠേ....
ഒരു വലിയ ശബ്ദം ഫാക്ടറിക്കുള്ളിലായി കേട്ടു... തുടര്‍ന്ന് ഞാ൯ ജോലി ചെയ്തിരുന്ന കെട്ടിടമാകെ അഗ്നി ജ്വാല വിഴുങ്ങി.
അഡ്മിനിസ്ട്രേഷ൯ കോപ്ളക്സില്‍ നിന്നും സായ്വുകള്‍ ഒന്നൊന്നായി അവരുടെ കാറുകളില്‍ പലായനം ചെയ്യുന്നതിന്റെ ബഹളം. കൂടെ രകഷപ്പെട്ട നാട൯ ഇനങ്ങളും.. ഇതെല്ലാം സംഭവിച്ചത് ഞൊടിയിടയ്ക്കുള്ളിലായിരുന്നു.
യാഥാര്‍ഥ്യത്തിന്റെ ലോകത്ത് എത്തിച്ചേര്‍ന്നത് ഒരു വല്ലാത്ത രൂക്ഷഗന്ധം വ്യാപിച്ചപ്പോഴാണ്. എങ്ങും നിലവിളികള്‍, ആക്രന്ദനങ്ങള്‍, ആക്രോശങ്ങള്‍... ആരൊക്കെയോ തലങ്ങനെയും വിലങ്ങനെയും ഓടുന്നു...കൂട്ടത്തില്‍ ആരോ വിളിച്ചു കൂകി ...
'രക്ഷപ്പെട്ടോളൂ...വിഷവാതകം ചോര്‍ന്നു...മിക് .മിക്....'
മിക് ... പഠിച്ചതാണ്. മീഥൈല്‍ ഐസോസൈനേറ്റ് ....മിക്.
കാലുകള്‍ യാന്ത്രികമായി ചലിച്ചു, ഒരുവിധം ഫാക്ടറിക്കു പുറത്തു വന്നു. അപ്പോളാണ് ജീവനു വേണ്ടി പിടയുന്ന രണ്ടാം ബാച്ചിലെ സഹജരെക്കുറിച്ചോര്‍ത്തത്. നിസ്സഹായതയുടെ ചങ്ങലക്കെട്ടില്‍ കിടന്ന് ഞങ്ങള്‍ പിടയവെ ശക്തമായ കാറ്റ് വീശുവാ൯ തുടങ്ങി. ഇനി ഇവിടെ തങ്ങുന്നത് അപകടകരമാണ്. തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷനിലേക്ക് എല്ലാവരും ഓടുകയാണ്...കൂട്ടത്തില്‍ ഞാനും...
അവസാനത്തെ ട്രെയി൯ ചലിക്കാ൯ തുടങ്ങിയിരുന്നു. ഒരുവിധം കയറിക്കൂടി....ടിക്കറ്റില്ലാതെ ....എങ്ങോട്ടെന്നില്ലാത്ത യാത്ര... സ്റ്റേഷനില്‍ പച്ചക്കൊടിയും വീശി ഒരാള്‍ മാത്രം...സ്റ്റേഷ൯ മാസ്റ്റര്‍ മല്‍ഹോത്ര...
പ്ളാറ്റ്ഫോമിലൂടെ ഒരമ്മയും കയ്യില്‍ തൂങ്ങി ഒരു ബാലികയും ദൂരെ നിന്ന് ഓടി വന്ന് കെഞ്ചുകയാണ്...
'....ഞങ്ങളെ കൂടി ....ഞങ്ങളെ കൂടി....'
ങ് ഹേ....അവര്‍...അവര്‍ അവന്തിയും ഗൗരിയും അല്ലേ...
ഒന്നു കൂടി സൂക്ഷിച്ചു നോക്കി.... അല്ല...അല്ലേ ...അല്ല...ഹാവൂ...ആശ്വാസമായി.....


ഇത് രാംഗാപാല്‍ അറിയാനാണ്... -ലേഖക൯.
1984 ഡിസംബര്‍ 3. പ്രഭാതം ഭോപ്പാലിലെ കാര്‍ബൈഡ് നഗരിയില്‍ വിറങ്ങലിച്ചു നിന്നു...ആകാശം കറുത്ത ദുപ്പട്ട അണിഞ്ഞു നിന്നു...ഏതോ ദുരന്ത ഭൂവിലെന്ന പോലെ.
അതേ...ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു...അമേരിക്ക൯ കമ്പനിയിലെ സായ്വുകളും ഉന്നത ഉദ്യോഗസ്ഥരും രാംഗോപാലിനെ പോലുള്ള ഏതാനും സാധാരണക്കാരും രക്ഷപ്പെട്ടെങ്കിലും മൃത്യു അതിന്റെ കണക്കു കോറിയിട്ടിരുന്നു....ഫാക്ടറി സ്ഥിതി ചെയ്യുന്ന പത്തു കിലോമീറ്റര്‍ ചുറ്റളവില്‍...
കുന്നി൯ മുകളില്‍ നിന്നും കാറ്റ് മെല്ലെ താഴ്വാരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ എല്ലാം മറന്നുറങ്ങുന്ന അനേകായിരങ്ങളെ വിഷനാവുകള്‍ കൊണ്ട് തീണ്ടി...ശ്വാസം കിട്ടാതെ ഉറക്കപ്പായയില്‍ നിന്നെണീറ്റോടിയ പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു...അവന്തിയും ഗൗരിയും....
സ്വന്തമായി വാഹനമുണ്ടായിരുന്നവര്‍ ഞെട്ടി ഉണര്‍ന്ന് കുടുംബാംഗങ്ങളുമായി വാഹനത്തില്‍ നീങ്ങവെ ശ്വാസം മുട്ടി അതിനുള്ളില്‍ തന്നെ മരിച്ചു കിടന്നു. ഗതിയില്ലാത്ത അനേകായിരങ്ങള്‍ വഴിയില്‍ ഈയാം പാറ്റകളെപ്പോലെ ചത്തു കിടന്നു. മൃഗങ്ങള്‍ വല്ലാതെ വാ പിളര്‍ന്ന് എങ്ങും ചിതറിക്കിടന്നു. മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ കൂട്ടമായി ഉണങ്ങിയ പത്രങ്ങളെപ്പോലെ വീണു....
ഒരു സംഗ്രാമഭൂവിലെന്ന പോലെ ഭോപ്പാല്‍ പുതിയ പ്രഭാതത്തെ വരവേല്‍ക്കുകയാണ്...
ഒരു പ്രേതനികേതനം പോലെ ഭോപ്പാല്‍ റയില്‍വേ സ്റ്റേഷ൯ വിളറി നിന്നു...അവിടെ ഒരു മൂലയില്‍ പച്ചക്കൊടിയും മുറുകെ പിടിച്ച് സ്റ്റേഷ൯മാസ്റ്റര്‍ മല്‍ഹോത്ര ഒരിറ്റ് പ്രാണവായുവിനായി വാ പിളര്‍ന്ന് കണ്ണുകള്‍ തുറിച്ച് മരിച്ചു കിടന്നു. ....രക്ഷപ്പെടാമായിരുന്നെങ്കിലും അനേകായിരങ്ങള്‍ക്ക് ജീവിതത്തിലേക്ക് പച്ചക്കൊടി വീശി.....!
പക്ഷേ രക്ഷപ്പെടാനായി പിന്നീട് ഓടിയെത്തിയവര്‍ പ്ളാറ്റ്ഫോമിലും ട്രാക്കിലും ഭീകരതയുടെ ബാക്കിപത്രമായി കിടന്നു...
ഒരു നാടു മുഴുവ൯ ശ്വാസനാളിയിലെ പുകച്ചിലോടെ നീറിപ്പിടയവെ ...ഇന്ത്യ ...പിന്നെ ലോകം ശാന്തമായി ഉറങ്ങി...പലവട്ടം...
കാര്‍ബാറില്‍ (സെവി൯) എന്ന കീടനാശിനി ഉണ്ടാക്കുന്ന ഈ ഫാക്ടറി ബഹുരാഷ്ട്രഭീമനായ അമേരിക്കയിലെ യൂണിയ൯ കാര്‍ബൈഡിന്റെയാണ്. എവറെഡി ബാറ്ററി കമ്പനിയുമായി വന്ന് പിന്നീട് കീടനാശിനി ഫാക്ടറിയാക്കിയതാണ്. കാര്‍ബാറില്‍ ഉല്‍പ്പാദനത്തിന് വേണ്ട രാസവസ്തുവാണ് വിനാശം വിതച്ച, മിക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മീഥൈല്‍ ഐസോസൈനേറ്റ്. ഡിസംബര്‍ രണ്ടാം തീയതി രാത്രിയില്‍ 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് സുക്ഷിച്ചിരുന്ന സംഭരണിയിലേക്ക് വെള്ളം കയറി. അപ്പോഴുണ്ടായ രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിലും മുകളിലേക്കുയര്‍ന്നു. തല്‍ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം ഉയര്‍ന്ന് അതിന്റെ സുരക്ഷാ വാല്‍വ് തുറന്നു കൊടുത്തു. വിഷവാതകം വ൯തോതില്‍ പുറത്തു വന്നു. രാസപ്രവര്‍ത്തനത്തില്‍ മുന്നേ തന്നെ ദ്രവിച്ചിരുന്ന പൈപ്പുകള്‍ ഇതിന് ആക്കം കൂട്ടി.
രാംഗോപാല്‍ ... കരയരുത്, അതിദാരുണമായ ആ ദുരന്തത്തിന്റെ കണക്കുകള്‍ അറിയണ്ടേ?
*ചോര്‍ന്നത് 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് [MIC]
*5 ലക്ഷത്തിലധികം പേരെ ബാധിച്ചു.
*ചോര്‍ച്ച ഉണ്ടായ ഉടനെ 2259 പേര്‍ മരിച്ചു.
*രണ്ടാഴ്ചകം 8000 ത്തിലധികം പേര്‍ വിഷ വാതകം ശ്വസിച്ചതിനാല്‍ വിവിധ രോഗം മൂലം മരിച്ചു.
*15000 ത്തിലധികം പേര്‍ വിഷ വാതകം ശ്വസിച്ചതുമൂലമുള്ള ദുരിതങ്ങളില്‍ പെട്ട് പല ഘട്ടങ്ങളിലായി മരിച്ചു.
*ഇപ്പോഴും ജീവിച്ചിരിക്കുന്നവരില്‍ മിക്കവരും രോഗപീഢകളാല്‍ നരകയാതനയിലാണ്.
*ലോകത്തിലെ അതിദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം ചരിത്രത്തില്‍ ഇടം തേടി.
*'ഗ്ലോബല്‍ ടോക്സിക് ഹോട്ട് സ്പോട്ട്' എന്നാണ് ഗ്രീ൯ പീസ് ഫൗണ്ടേഷ൯ ഭോപ്പാലിനെ വിളിക്കുന്നത്.
*1993 ല്‍ ഭോപ്പാല്‍ ദുരന്തത്തിനിരയായവര്‍ക്കായി , അവരെ ചികിത്സിക്കുന്നതിനായി അന്താരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ നിലവില്‍ വന്നു.
....എങ്കിലും ഒന്നു ചോദിക്കട്ടെ...രാംഗോപാല്‍ നീ എവിടെയാണ്............?

No comments:

Post a Comment