Monday, May 3, 2010

കഥ

ദാരികവധം

ഇല്ലിക്കുന്നിന്റെ നെറുകയില്‍ ഉച്ചവെയിലിന്റെ തിറയാട്ടക്കാര്‍ ആലസ്യത്തിലാണ്ടുമയങ്ങി. കാല്‍ചിലമ്പുകള്‍ ഉടഞ്ഞുവീണ വഴിത്താരയില്‍ മുത്തും പൊന്നും തേടിയെത്തിയ ബാല്യകുതൂഹലങ്ങളില്‍ ഞാനെന്റെ നിഴലിനെ തേടി. ...ഒക്കെ വ്യര്‍ത്ഥം. അവയൊന്നും എന്റെ മുഖത്തിന് ചേര്‍ന്നതല്ല. എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ നിമിഷത്തിന്റെ മൂളലില്‍, മുരള്‍ച്ചയില്‍ എല്ലാം അടങ്ങിയപോലെ.
ദര്‍ശനം കഴിഞ്ഞ് മടങ്ങവെ, ധവളപുഷ്പാഭിഷിക്തയായ ഞാറയുടെ തണലില്‍ ഒരു പുതിയ ദേവീ വിഗ്രഹം കണ്ടു. മഷിയെഴുതിയ കണ്‍കോണുകളിലൂടെ മഴച്ചിമിഴു പോലെ അശ്രുകണങ്ങള്‍ പൊഴിയാതെ പൊഴിയാന്‍ വെമ്പിനിന്നു. വേനലില്‍ കുരുത്ത മഴയുടെ ആദ്യ ഗന്ധവുമായി കാറ്റ്, അവളുടെ ഉടയാടയില്‍ ഉടക്കി നിന്നു. നിമീലിത നേത്രങ്ങളില്‍ നാണം ഊയലാടി. മെല്ലെ പറന്നുയരുന്ന പാവാടത്തുമ്പുയര്‍ത്തി അവള്‍ നടന്നു, പഥികനായി പിന്‍തുടര്‍ന്ന് എന്റെ മോഹവും.
....പൂവിട്ട മോഹങ്ങളുടെ ബാക്കിപത്രമായ ആദ്യത്തെ കണ്മണിയെ തൊഴീക്കുവാന്‍ അവളുടെ നാട്ടിലെ പ്രസിദ്ധമായ ഈ ദേവിയുടെ മുന്നില്‍ ഞങ്ങള്‍ എത്തിയിരിക്കുകയാണ്. എനിക്കിത് ഭക്തിയേക്കാളുപരി കടപ്പാടിന്റെ ദര്‍ശനമാണ്. രണ്ടുവര്‍ഷം മുമ്പുള്ള ഉത്സവത്തിമര്‍പ്പില്‍ ഞാനവളെ കണ്ടുമുട്ടിയത് ഇവിടെ വെച്ചാണ്. ഇവിടുത്തെ ഞാറയുടെ ചോട്ടില്‍ വെച്ചാണ്....പട്ടാളക്കാരനായ എന്നില്‍ മോഹാങ്കുരങ്ങള്‍ നിറച്ചത് ദേവിയല്ലേ? ആ ദേവിയുടെ തിരുനാളില്‍ ഭരണി തൊഴീക്കല്‍ മുടക്കാമോ?
തൂക്കച്ചാടുകള്‍ ഉഴുതുമറിച്ചിട്ട വീഥികളിലൂടെ നിഴലായി പിന്‍തുടര്‍ന്ന് വലം വയ്ക്കവെ, നടക്കല്ലില്‍ കുട്ടിയെ കിടത്തി ചോറു കൊടുക്കവെ, അകലെ കാവിലെ പനയോലകള്‍ ശബ്ദമുഖരിതമായി. പടുകൂറ്റന്‍ ഞാറമരത്തിലെ തത്തകള്‍ ചിലച്ചു. തൂക്കക്കാരുടെ ചുട്ടികുത്തല്‍ പുരക്കരികിലെ തണലില്‍ കരക്കാരുടെ ആവേശവും ആത്മാഭിമാനവും ലഹരിയായി നുരഞ്ഞു.
പടയണി മേളത്തികവില്‍ വേഷങ്ങള്‍ തേടിയെത്തിയ ഭൂതങ്ങള്‍ .... പലരിലായി .....പലവട്ടം ആവേശിച്ചു. ദാരികന്‍ തെയ്യവും മച്ചകത്തു ഭഗവതിയും ഉറഞ്ഞിടുന്ന കളത്തട്ടില്‍ വെടിവട്ടം പറയാന്‍ കൂടിയ ജനം പേടിച്ചു വിറച്ചു. ഭയം രോമകൂപങ്ങളിലൂടെ നിണമണിഞ്ഞ കുമിളകളായി പൊട്ടിവിടര്‍ന്നു. വായ്ത്താരികളും കണ്ണേറുകളും പൊയ്വേഷമിട്ട നാലമ്പലത്തിലാകെ കനത്ത നിശബ്ദത തളം കെട്ടി. നിമിഷം പോലും കനം തൂങ്ങി നിന്ന തൂണുകളുടെ മറവില്‍, അവയുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നുമായി പുതിയ നരസിംഹങ്ങള്‍ അലറിവിളിച്ചെത്തുന്നത് പലരും കണ്ടു ഭയന്നു. മനസ്സാകെ ഭീതിയുടെ കുതിരകള്‍ ചവുട്ടിക്കുഴച്ചിട്ട കേദാരമായി. ഇടയ്ക്കിടെ ഭയത്തിന്റെ വിത്തെറിയുന്ന കോമരങ്ങളുടെ ആരവഭേരികള്‍.... ഭയം തണുത്തുറഞ്ഞു നിന്നു, എവിടെയും....
'കുഹോ.... കുഹോ....' രക്തചാമുണ്ഡിയുടെ വരവാണ്. ചരല്‍ക്കല്ലുകള്‍ നാലുപാടും ചവുട്ടിത്തെറിപ്പിച്ച് കുണ്ഡലങ്ങളും കച്ചമണികളും കിലുക്കി ....ഉടവാളിലെ പൊന്‍ചിലമ്പുകള്‍ വാനിലുയര്‍ത്തിക്കറക്കി, സ്ത്രീകളുടെ കുരവമേളത്തിമര്‍പ്പിനിടയിലൂടെ,...ഭയന്നൊഴിയുന്ന ഊരാളവര്‍ഗ്ഗത്തിന്റെ നെഞ്ചിലൂടെ ചവിട്ടിക്കയറി, ...തീച്ചാമുണ്ടിയുടെ വരവാണ്.
അമ്മമാര്‍ കുട്ടികളെ തങ്ങളുടെ മാറോടു ചേര്‍ത്തമര്‍ത്തിപ്പിടിച്ച് കരച്ചിലടക്കുകയാണ്. യുവതികള്‍ പിന്നിലേക്കൊതുങ്ങി തൊഴുകയ്യോടെ മംഗലാതിര രാവുകള്‍ക്കായി മന്ത്രിക്കുന്നു.
ദേവീ മന്ത്രങ്ങളും സ്തുതികളും പാടിത്തളര്‍ന്ന് പൊടിയില്‍ മുങ്ങി അവശനായ ചാമുണ്ഡിയുടെ നാവില്‍ ആക്രോശങ്ങള്‍ ഉച്ചണ്ഡമുയര്‍ന്നു. വിശപ്പിന്റെ വിളിയും പൈദാഹവും, പ്രായത്തിന്റെ പരുക്കേല്പിച്ച മെയ്യില്‍ മറ്റൊരു ചാമുണ്ഡിയായി ഉള്ളിലുറഞ്ഞുനിന്നു.
'രക്തം ....രക്തം .... എനിക്ക് രക്തം വേണം.... അമ്മേ ഭഗവതീ.... എനിക്ക് ദാഹിക്കുന്നു...രക്തം...രക്തം.... ' ചാമുണ്ഡി ഉച്ചത്തില്‍ ഉറഞ്ഞുതുള്ളി. ബീഭത്സതയില്‍ കണ്ണുകള്‍ തീക്കനലുകളായി. ചെന്തീച്ചൂളകളില്‍ മണ്‍കട്ടകള്‍ ചുട്ടു പഴുത്തു. കറങ്ങിച്ചുറ്റുന്ന കണ്ണുകള്‍ അമ്മമാരുടെ ഒക്കത്തെ കുഞ്ഞുങ്ങളില്‍ തറഞ്ഞു നിന്നു.
'ആരും എനിക്ക് രക്തം തരില്ലേ... തരൂ...അമ്മേ...രക്തം ...രക്തം വേണം... എനിക്കു ദാഹിക്കുന്നു...' ചാമുണ്ഡിയുടെ പരിദേവനങ്ങള്‍ വീണ്‍വാക്കുകളായി. അമ്മമാരുടെ നെഞ്ചോടൊട്ടി കുട്ടികള്‍ അഭയത്തുരുത്തുകള്‍ തീര്‍ത്തു. കുട്ടികളെ ഒന്നുകൂടി മുറുകെ പിടിച്ച് അവരുടെ മൂര്‍ദ്ധാവില്‍ അമ്മമാര്‍ രക്ഷാമുദ്ര നല്‍കി. ഭക്തരുടെ മനമുണരാത്തതില്‍ കുപിതനായി സ്വന്തം ശിരസ്സില്‍ അയാള്‍ ആഞ്ഞാഞ്ഞ് വാള്‍ വീശി.
'ഹും...രക്തം..ഹും...രുധിരം .... ' ഓരോ വെട്ടിലും അയാള്‍ ഉറഞ്ഞാടി. പാറിപ്പറന്ന മുടിയിഴകളിലൂടെ, വിയര്‍പ്പും ചോരയും കലര്‍ന്ന് ഒഴുകി. നെറ്റിത്തടത്തിലൂടെ....കണ്‍പീലിയിലൂടെ....അത് മുഖമാകെ പടര്‍ന്ന് ഒഴുകി. അധരങ്ങളില്‍ ശോണമുത്തുകളായി അവ തങ്ങി നിന്നു. മെല്ലെ.... അവ അടര്‍ന്നു വീഴാന്‍ തുടങ്ങവെ ചാമുണ്ഡി സ്വന്തം നാവാല്‍ അത് വലിച്ചെടുത്തു. രക്തദാഹിയായി വീണ്ടും വീണ്ടും ഉറഞ്ഞു നിന്നു.
'ഇത്ര നല്ല ചാമുണ്ഡിവേഷം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല! 'തൊട്ടടുത്തു നിന്ന വൃദ്ധന്‍ മറ്റൊരാളിനോട് പറഞ്ഞു.
'ശരിയാ ... ഗോവിന്ദനാശാനല്ലേ ...കലക്കും ' മറ്റേയാള്‍ പ്രതിവചിച്ചു.
'ദേവി നിശ്ചയമായും അയാളില്‍ അനുഗ്രഹിച്ചിരിക്കുന്നു.....അമ്മേ ഭഗവതീ .....കാത്തു കൊള്ളേണമേ.........!' വൃദ്ധന്‍ പ്രാര്‍ത്ഥനാനിരതനായി ഇമകള്‍ പൂട്ടി നിന്നു.
ഭക്തജനപ്രതികരണത്തിന്റെ ഏതോ ശകലം ആരവങ്ങള്‍ക്കിടയില്‍ അയാള്‍ കേട്ടു. ഉള്ളിലുറയുന്ന നൈരാശ്യത്തോടെ അയാള്‍ അവരെ നോക്കി മെല്ലെ പിറുപിറുത്തു. 'കഴിഞ്ഞ മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്. കുട്ടികളുടെ വിശന്ന വയറിനു മുന്നില്‍ എന്തു നല്‍കി നിറയ്കും. അങ്ങനെയാണ് 81 വയസിലും രോഗപീഢക്കിടയിലും താന്‍ ചാമുണ്ഡിവേഷം കെട്ടാന്‍ തയ്യാറായത്. കയ്യൊക്കുന്നിടത്ത് മനസ്സൊക്കുന്നില്ല. അവശത ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ ഉമ്മറത്ത് വാലും ചുരുട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. '
രുധിരാഭിഷേകത്താല്‍ ചോപ്പണിഞ്ഞ ചാമുണ്ഡി ഭക്തജനങ്ങളുടെ ഇടയിലേക്ക് ആവേശത്തോടെ പാഞ്ഞുനടന്നു. എങ്ങും ദേവീസ്തുതികള്‍ മാത്രം. പ്രകൃതിപോലും പകച്ചു നില്കേ അയാളില്‍ ഭക്തി അതിന്റെ പാരമ്യത പൂകി.
'രക്തം ....രക്തം... ' ഒരേയൊരു പല്ലവി മാത്രം മുഴക്കി, അധികാരത്തിന്റെ അഹംഭാവത്തോടെ താല്കാലികമായ അപ്രമാദിത്വത്തോടെ അയാള്‍ നടന്നു. അലറിക്കരയുന്ന കുട്ടികളെ കണ്ട് അയാളുടെ ഉള്ളത്തില്‍ ചിരി ഉയര്‍ന്നു. ഗൂഢമന്ദസ്മിതം തൂകി അയാള്‍ ഓരോ കുട്ടിയേയും എടുത്ത് അമ്മാനമാടി. അതയാളുടെ അന്നത്തെ അവകാശമാണ്. കല്പിത കഥകളിലൂടെ ദേവി അന്ന് അയാളില്‍ കുടി കൊള്ളുമ്പോള്‍ ആരെയും അയാള്‍ക്ക് അനുഗ്രഹിക്കാം. ആരിലും ശാപവചസ്സുകള്‍ ചൊരിയാം. കുട്ടികളുടെ തലയില്‍ കൈയുഴിഞ്ഞനുഗ്രഹിച്ച്, ദേവിയുടെ കുങ്കുമം തൊടുവിച്ച് അമ്മയ്ക്കു തന്നെ തിരിച്ചേകി. ദക്ഷിണയുടെ ഭാരത്താല്‍ മടശീല കനംതൂങ്ങി.
'പോരാ .... പോരാ ... എനിക്ക് രക്തം വേണം... എനിക്ക് ചോര തരൂ.... ' അയാള്‍ ഭ്രാന്താവേശത്തോടെ ക്ഷേത്രത്തറയാകെ ഇളക്കിമറിച്ചു. അവിടമാകെ കനം തൂങ്ങുന്ന ചുവടുകള്‍ വച്ച് വിറപ്പിച്ചു. ഭക്തരുടെ മാറിലൂടെ തന്നെ ഭീതിയായി അമര്‍ത്തിച്ചവുട്ടി നടന്നു.
പെട്ടെന്നാണ് അയാള്‍ ഞങ്ങളുടെ അരികില്‍ എത്തിച്ചേര്‍ന്നത്. ആള്‍ക്കൂട്ടത്തില്‍ അമ്മയുടെ മാറിലൊട്ടി നിഷ്കളങ്കസ്മിതം തൂകുന്ന അവളെ, എന്റെ പൊന്നോമനയെ കണ്ടത്.
ചുവന്ന പട്ടു പാവാട ഉടുത്ത് നീണ്ട കണ്ണുകളില്‍ മയ്യെഴുതി, തുടുത്ത കവിളുകളില്‍ രക്താഭയുടെ ദേവീപ്രസാദമണിഞ്ഞ എന്റെ കൊച്ചു സുന്ദരിയെ....
ശരിക്കും അവള്‍ സന്ധ്യാകുങ്കുമം അണിഞ്ഞ ദേവിയേപ്പോലുണ്ട്. അവളുടെ ഇളകിയാടുന്ന കൊച്ചളകങ്ങളില്‍, എടുപ്പു കുതിരകളും കാളകളും വിശ്രമിക്കുന്ന വയലേലയിലെ കാറ്റ്, വല്ലാതെ കുസൃതിക്കരങ്ങള്‍ നീട്ടി ഇക്കിളികൂട്ടുന്നു.
അമ്മയുടെ ഒക്കത്തായി അള്ളിപ്പിടിച്ചിരിക്കുന്ന അവളെ രുദ്രമിഴികള്‍ കാട്ടി, ...ചാമുണ്ഡിയുടെ കനല്‍മിഴിയുടെ ശോഭ കാട്ടി അയാള്‍ വിളിച്ചു. മുജ്ജന്മവാസനയുടെ നനുത്ത ശീലങ്ങള്‍ ഉടഞ്ഞ വേളയില്‍ അയാള്‍ അവളെ ബലമായി കോരിയെടുത്തു.,....ആര്‍ത്തട്ടഹസിച്ചു. വീണ്ടും തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ പുലമ്പി. 'രക്തം....രക്തം....എനിക്ക് രക്തം വേണം... അമ്മേ! മഹാമായേ തായേ....രക്തം....ഇതാ ...രക്തം....'
ചാമുണ്ഡിയുടെ തുള്ളല്‍ കൂടുതല്‍ രൗദ്രതാളം പൂണ്ടു. അസുരവാദ്യങ്ങള്‍ പരസ്പരം മത്സരിച്ച് തുടിച്ചു, ഹൃദയം പെരുമ്പറ കൊട്ടി.... എവിടെയും....എല്ലാരിലും....
താളമേളങ്ങളുടെ അകമ്പടി നേര്‍ത്തു വന്നു. ചാമുണ്ഡി തുള്ളിത്തളര്‍ന്നു. എങ്കിലും അയാള്‍ മാറോടു ചേര്‍ത്ത പിഞ്ചുകുട്ടിയെ വിട്ടില്ല. നെഞ്ചിലെ ഭൂമികയില്‍ മുഖമുരഞ്ഞ് കുഞ്ഞ് കരയുവാന്‍ തുടങ്ങി.... ഉച്ചത്തില്‍ തന്നെ.
പെട്ടെന്ന് അയാളില്‍,....ചാമുണ്ഡിയുടെ ഭാവത്തില്‍ സമൂലവ്യതിയാനം തിരനീട്ടി. കടവായില്‍ നിന്നും തേറ്റകള്‍ ഇറങ്ങിവന്നു. കയ്യില്‍ കിടന്നു പിടയുന്ന കുഞ്ഞിന്റെ കഴുത്തിലെ നീല ഞരമ്പുകളില്‍ ദംഷ്ട്രകള്‍ ആഴ്ന്നമര്‍ന്നു. രക്തം ചീറ്റിയൊഴുകി...രൗദ്രഭാവം....രൗദ്രതാളം മുഴുകി, ചെണ്ടത്തുകലുകള്‍ വീണ്ടുകീറിയലറി,....കാറ്റ് ചീറിപ്പാഞ്ഞണഞ്ഞു,....പിന്നെ പതുങ്ങി നിന്നു.
ഉള്ളിലുറയുന്ന ഭക്തിയുടെ തെച്ചിപ്പൂക്കളും വലിച്ചെറിയുന്ന മര്‍ദ്ദിതാവേശങ്ങളുടെ ചെങ്കനലുകളും അമ്പലപ്പറമ്പാകെ നിറഞ്ഞു. ആവേശം ....കൈകളില്‍ ....മെയ്യില്‍, അതിന്റെ ദ്രുതവിന്യാസത്തില്‍ തുടിച്ചു നിന്നു.
ദുന്ദുഭി നാദങ്ങളും ഇന്ദ്രചാപങ്ങളും ഘോരവര്‍ഷവും പ്രകൃതി അകമ്പടിക്കായി നിറച്ചു. തുള്ളിക്കൊരുകുടം മഴ. കാറും കോളും ഇല്ലാതെ തെളിഞ്ഞ അന്തരീക്ഷത്തില്‍ മഴ.
മരപ്പൊത്തുകളില്‍ അഭയം തേടിയിരുന്ന ഏതോ പക്ഷിയുടെ ദീനാരവം എവിടെയോ മുഴങ്ങി. ഭക്തിയില്‍ മുങ്ങിയമര്‍ന്ന ജനാരവത്തിന്റെ പെരുമഴയില്‍ അതെവിടെ തിരിച്ചറിയാന്‍! എങ്കിലും ആ മുഖം ഓര്‍മ്മയുണ്ട്... ആ ശബ്ദം പരിചിതമാണ്.
യാഥാര്‍ത്ഥ്യത്തിന്റെ ലോകം മെല്ലെ തിരിച്ചു കിട്ടവെ എന്നിലെ പടയാളി ഉണര്‍ന്നു.'ഹും...അവള്‍, എന്റെ മകള്‍....എന്റെ ചോര... ' അലറിക്കൊണ്ട് ഞാന്‍ മുമ്പോട്ട് കുതിക്കവേ ഒരു കരം എന്നെ പിന്നോട്ട് പിടിച്ചു വലിച്ചു. ക്രൂദ്ധനായി തിരിഞ്ഞുനോക്കവേ ഞാനാ മുഖം കണ്ടു.....
'അത് അവളാണ്, അമ്മ!.....അല്ല ദേവി!' 06/01/2010

No comments:

Post a Comment